വിമാനത്തില്‍ ശാരീരിക അവശതകള്‍ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച്‌. വാച്ച് ധരിച്ചത് ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം ആയിരുന്നു.

ജൂലൈ രണ്ടിന് രാത്രി ഡല്‍ഹിയില്‍ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു. തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച്‌, ഡോ.ജിജി രോഗിയെ പരിശോധിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിള്‍ സ്‌മാർട്ട് വാച്ചായിരുന്നു. വാച്ച്‌ ഉപയോഗിച്ച്‌ രോഗിയുടെ ഓക്‌സിജൻ സാച്ചുറേഷൻ കുറവാണെന്നും, രക്തസമ്മർദം കൂടിയിരിക്കുന്നതായും ഡോക്ടർ മനസ്സിലാക്കി. വിമാനത്തില്‍ ലഭ്യമായിരുന്ന മെഡിക്കല്‍ കിറ്റില്‍ നിന്നും ഡോ.ജിജി ആവശ്യമായ മരുന്നുകള്‍ നല്‍കിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്ലൈറ്റ് വഴിതിരിച്ചു വിടാനുളള തീരുമാനം ഡോക്ടറുടെ ഉറപ്പില്‍ ക്യാപ്റ്റൻ വേണ്ടെന്ന് വെച്ചു. മുൻകൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാൻഫ്രാൻസിസ്കോയില്‍ പറന്നിറങ്ങി. ജീവനക്കാർ നേരത്തെ അറിയിച്ചതനുസരിച്ച്‌ മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ രോഗിയെ കാത്ത് നിന്നിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ച്‌ വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സ്‌മാർട്ട് വാച്ച്‌ പോലുള്ള ഗാഡ്‌ജെറ്റുകളും ഇത്തരം സന്ദർഭങ്ങളില്‍ ഉപയോഗപ്രദമാകുമെന്നും ഡോ. ജിജി ഓർമ്മിപ്പിച്ചു. ഡോക്ടറുടെ സമയോചിത ജീവൻ രക്ഷാപ്രവർത്തനത്തിന് എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും, ക്യാപ്റ്റനും നന്ദി അറിയിച്ചു. വിമാനത്തിന്റെ ക്യാപ്റ്റൻ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നല്‍കി.