17.09.2023
പുതിയ നിപ കേസുകളില്ല; 11 സാമ്പിളുകൾ കൂടി നെഗറ്റീവ്
?️സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 21 പേർ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും അവർ വ്യക്തമാക്കി.
നിപ: രണ്ടാം തരംഗമില്ല, സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
?️സംസ്ഥാനത്ത് ഇതു വരെ നിപ രണ്ടാം തരംഗമില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ നിയന്ത്രണ വിധേയമാണെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി ആർക്കും നിപ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം നേരത്തേ നിപ ബാധിച്ചു മരിച്ചവരുമായി ബന്ധമുള്ള 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒടുവിൽ നിപ സ്ഥിരീകരിച്ചയാളെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകയ്ക്കും ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 51 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വരാൻ ബാക്കിയുള്ളത്.
കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിശ്ചിതകാല അവധി പിന്‍വലിച്ചു
?️ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ച് അധികൃതർ. അവധി പ്രഖ്യാപനം ജനങ്ങളിൽ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം.
കേരളത്തിൽ ലോക്ക്ഡൗണെന്ന് ജർമൻ മാധ്യമം: സാർലാൻഡിൽ മലയാളി നഴ്സുമാർ ക്വാറന്‍റൈനിൽ
?️നിപ വൈറസ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെന്ന് ജർമന്‍ മാധ്യമത്തിൽ വാർത്ത. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ മലയാളി നഴ്സുമാർ ജർമനിയിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്ന് മന്ത്രി. വി ശിവന്‍കുട്ടി. ജർമനിയിലെ സാർലൻഡ് സ്റ്റേറ്റിൽ ജോലിയിൽ പ്രവേശിക്കേണ്ട നഴ്സുമാരെ ഇപ്പോൾ ഫ്രാൻങ്ക്ഫർട്ട് വിമാനത്താവളത്തിനു സമീപം ക്വാറന്‍റൈനിൽ താമസിപ്പിച്ചിരിക്കുകയാണ്. തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്‍റെ ഒരു ഉദാഹരണമാണ് ഈ സംഭവമെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഐഎസ് ബന്ധം: തമിഴ്നാട്ടിലും തെലങ്കാനയിലും വ്യാപകമായി എൻഐഎ പരിശോധന
?️ആഗോള ഭീകരസംഘടന ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ഡിഎംകെ കൗൺസിലറുടെ വസതിയുൾപ്പെടെ തമിഴ്നാട്ടിലും കർണാടകയിലുമായി 31 കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും ഉൾപ്പെടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്ത റെയ്ഡിൽ 60 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും 18,000 യുഎസ് ഡോളറും കണ്ടെടുത്തു. വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങി മൊബൈൽ ആപ്ലിക്കേഷനുകളും സമൂഹമാധ്യമങ്ങളും ഐഎസിലേക്ക് യുവാക്കളെ ആകർഷിക്കാൻ ഉപയോഗിച്ചതായും എൻഐഎ പ്രസ്താവനയിൽ പറഞ്ഞു. കോയമ്പത്തൂരിൽ 22 കേന്ദ്രങ്ങളിലും ചെന്നൈയിൽ മൂന്നിടത്തും തെങ്കാശിയിൽ ഒരിടത്തുമായിരുന്നു തമിഴ്നാട്ടിലെ പരിശോധന. തെലങ്കാനയിൽ ഹൈദരാബാദിലെ അഞ്ചിടത്തായിരുന്നു റെയ്ഡ്.
നബിദിനം സെപ്റ്റംബർ 28ന്
?️ റബീഉല്‍ അവ്വല്‍ മാസപിറവി ശനിയാഴ്ച കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് 28ന് നബിദിനവും ആയിരിക്കുമെന്നു ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
കെഎസ്ഇബിക്ക് ആശ്വാസം; വൈദ്യുതി നൽകി മധ്യപ്രദേശ്
?️വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (KSEB) അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകാൻ മധ്യപ്രദേശ് വൈദ്യുതി ബോർഡ് സമ്മതം അറിയിച്ചു. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭിക്കുക. അടുത്ത വർഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി നൽകിയത്. കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് സംവിധാനം. ഇതിനിടെ ഒക്‌ടോബർ മുതൽ അടുത്ത മാസം മെയ് വരെ ഒരോ മാസം അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. വൈദ്യുതി നിരക്ക് വർധനയെക്കുറിച്ചും ആലോചനയുണ്ടായിരുന്നെങ്കിലും അത് ഉടനെ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രൊഫസർ സി.ആർ. ഓമനക്കുട്ടൻ അന്തരിച്ചു
?️പ്രമുഖ സാഹിത്യകാരനും പ്രഭാഷകനും അധ്യാപകനുമായ പ്രൊഫസർ സി.ആർ. ഓമനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. മഹാധമനി പൊട്ടിയതിനെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണം. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീഭൂത വിലാസം നായർ ഹോട്ടൽ, കാൽപ്പാട്, ഓമനക്കഥകൾ, പകർന്നാട്ടം , ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ തുടങ്ങി ഇരുപത്തഞ്ചിൽ അധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 2010ൽ ഹാസ്യസാഹിത്യത്തിലുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.1943 ൽ കോട്ടയത്ത് ജനിച്ച ഓമനക്കുട്ടൻ സിനിമാ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നാലു വർഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫോർമേഷൻ ഓഫിസറായിരുന്നു
തിങ്കളാഴ്ച നടത്താനിരുന്ന പിഎസ്‌സി, കാലിക്കറ്റ് സർവകലാശാലാ പരീക്ഷകൾ മാറ്റി
?️സെപ്റ്റംബർ 18ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു. രാവിലെ 7.15 മുതൽ 9.15 വരെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സർവകലാശാലാ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സെപ്റ്റംബർ 18 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നിപ ചികിത്സയ്ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ആന്‍റിബോഡി
?️കേരളത്തില്‍ നിപ വൈറസ് ബാധയും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ആന്‍റിബോഡി എത്തിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍). 20 ഡോസ് മോണോക്ലോണല്‍ ആന്‍റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്റ്റര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. 2018 ല്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ആന്‍റിബോഡി വാങ്ങിയിരുന്നുവെങ്കിലും 10 രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനും വന്ദേ മെട്രൊയും!!
?️വന്ദേ ഭാരത് ട്രെയിനിന്‍റെ ആദ്യത്തെ സ്ലീപ്പർ പതിപ്പ് പാളത്തിലേറ്റാൻ ഇന്ത്യൻ റെയിൽവേ തയാറെടുക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ ട്രെയിനിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. 2024 മാർച്ചിനുള്ളിൽ ഇത് ഓടിത്തുടങ്ങുമെന്നാണ് സൂചന. സ്ലീപ്പർ ട്രെയിൻ വരുന്നതോടെ രാത്രിയോടുന്ന ദീർഘദൂര സർവീസുകൾക്കും വന്ദേ ഭാരത് ഉപയോഗിക്കാൻ സാധിക്കും. വന്ദേ മെട്രൊയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു വിസ്മയം. ഹ്രസ്വദൂര യാത്രകൾക്കുള്ള 12-കോച്ച് ട്രെയിനായിരിക്കും ഇത്. 2024 ജനുവരിയിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നു.
സ്ഥലപ്പേര് മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ
?️ഔറംഗബാദ് അടക്കം രണ്ട് ജില്ലകളുടെ പേര് മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. ഔറംഗബാദിന്‍റെ പേര് ഛത്രപതി സംബാജി നഗർ എന്നും ഉസ്മാനാബാദിന്‍റെ പേര് ധാരാശിവ് എന്നും മാറ്റുകയാണെന്നു കാണിച്ചു കൊണ്ടുള്ള വിജ്ഞാപനം റവന്യു ഡിപ്പാർട്ട്മെന്‍റ് വെള്ളിയാഴ്ച രാത്രി പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രത്യേകം വിളിച്ചു കൂട്ടിയ ക്യാബിനറ്റ് യോഗത്തിലാണ് പേരുമാറ്റത്തിന്‍റെ വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്.
കശ്മീർ സൈനിക നടപടി നാലാം ദിവസം
?️ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുന്നു. ശനിയാഴ്ച രണ്ടു ഭീകരരെ വധിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു.
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; ഉന്നതതല സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ 23ന്
?️ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായുള്ള ഉന്നത തല സമിതിയുടെ ആദ്യ സമിതി സെപ്റ്റംബർ 23ന് നടക്കുമെന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു. ലോക്സഭാ, നിയമസഭാ, പ്രാദേശിക തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനായുള്ള ബിൽ മുന്നോട്ടു വയ്ക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബർ 2നാണ് സർക്കാർ എട്ട് അംഗങ്ങളുള്ള ഉന്നത തല സമിതിയെ നിയോഗിച്ചു കൊണ്ട് ഉത്തരവിറക്കിയത്. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, എൻ.കെ. സിങ് , സുഭാഷ് സി, കശ്യപ്, ഹരീഷ് സാൽവെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ
?️ഏറെക്കാലമായി പൊലീസ് തേടിയിരുന്ന മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ കുക്കട്പള്ളിയിലുള്ള മലേഷ്യൻ ടൗൺഷിപ്പിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര പൊലീസ് സേനകൾ തെരയുന്ന മാവോയിസ്റ്റുകളുടെ പട്ടികയിലെ പ്രധാനിയാണ്. നിരോധിത സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റിയംഗമാണ്. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുമതല ഇയാൾക്കായിരുന്നു.
മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി
?️സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടാണു ഡിജിപിക്ക് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നാണ് പരാതിയിൽ മറിയ ഉമ്മൻ ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം മേധാ പട്കറിന്
?️ഓൾ ഇന്ത്യ മുംബൈ അസോസിയേഷന്‍റെ ( അമ്മ) രാജ്യത്തെ മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള പ്രഥമ ഉമ്മൻചാണ്ടി അവാർഡിന് (25,000രൂപ) പരിസ്ഥിതി പ്രവർത്തക മേധാ പട്കർ അർഹയായി. ഒക്‌റ്റോബർ രണ്ടിനു മുംബൈയിലെ ഡോബ്‌ലി ഈസ്റ്റ് പട്ടീദാർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്നു അസോസിയേഷൻ ചെയർമാനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്, യുഡിഎഫ് കൺവീനർ എം.എം. ഹസൻ എന്നിവർ അറിയിച്ചു.
പി.എം. ശ്രീനാഥ് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
?️ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പാലക്കാട് തെക്കെ വാവന്നൂർ പൊട്ടക്കുഴി മന പി.എം. ശ്രീനാഥിനെ തെരഞ്ഞെടുത്തു. ഒക്റ്റോബർ ഒന്നു മുതൽ 6 മാസമാണ് കാലാവധി. ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ശ്രീനാഥിന് മേൽശാന്തിയാകാനുള്ള നിയോഗം ലഭിച്ചത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വച്ച് വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്.
നടി അനുശ്രീയുടെ കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്
?️നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. ഇടുക്കിയിലെ മുള്ളരിക്കുടിയിൽ വച്ചാണ് അപകടമുണ്ടായത്. കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.
ഷിയാസ് കരീമിനെതിരെ പീഡന പരാതി
?️സിനിമ- ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു. വർഷങ്ങളായി ജിമ്മിൽ ട്രെയിനറായ യുവതി, ഷിയാസുമായി പരിചയത്തിലാവുകയും പിന്നീട് ഷിയാസ് വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി.
ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 27 % ഒബിസി സംവരണം
?️ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 27 ശതമാനം സീറ്റുകൾ ഒബിസി വിഭാഗങ്ങൾക്കു സംവരണം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച ബിൽ സംസ്ഥാന നിയമസഭ പാസാക്കി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.എസ്. സവേരിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍റെ ശുപാർശയെത്തുടർന്നാണു ബിൽ കൊണ്ടുവന്നത്. കമ്മിഷൻ റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്നും സംവരണത്തോത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിൽ വോട്ടെടുപ്പിനിട്ടപ്പോൾ കോൺഗ്രസ് അംഗങ്ങൾ സഭ വിട്ടു.
എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
?️സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശനിയാഴ്ച മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
എവിടെയും പ്രത്യേകം അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത അഞ്ച് ദിവസവും സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. അതേസമയം, അറബിക്കടലിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമെന്ന് കിഫ്ബി
?️കിഫ്‌ബിയില്‍ നിലവിൽ 40 ബില്ലുകൾ മാത്രമാണു തീർപ്പാക്കൽ പ്രക്രിയയിൽ ഉള്ളതെന്നും മറിച്ചുള്ള ചില മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍. ഈ ബില്ലുകളുടെ ആകെ മൂല്യമാകട്ടെ 105 കോടി രൂപ മാത്രമാണ്. വസ്തുത ഇതായിരിക്കെ ‘കിഫ്ബിയിലെ ജോലികൾക്ക് 2000 കോടി രൂപയാണ് കുടിശിക. കിഫ്ബി തന്നെ കരുതൽ ധനം തീർന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണെന്ന് പ്രചാരണങ്ങൾ നടന്നിരുന്നു.
ജിംഗനും ടീമില്‍
?️ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ ടീമില്‍ സന്ദേശ് ജിംഗനും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ കിക്കോഫിന് മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് ജിംഗന് ടീമിലെത്തുന്നത്. പതിനൊന്നാം മണിക്കൂര്‍ വരെ പ്രതിരോധിച്ചുനിന്ന എഫ്.സി. ഗോവ ഒടുവില്‍ ജിംഗനെ ദേശീയ ടീമിലേയ്ക്ക് വിട്ടുകൊടുക്കാന്‍ സന്നദ്ധരായതോടെയാണ് ജിംഗനു കളിക്കാന്‍ വഴിയൊരുങ്ങിയത്.
സ്റ്റേഡിയത്തിൽ ഫംഗസ് ബാധ: ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം പ്രതിസന്ധിയിൽ
?️അടുത്ത മാസം ലോകകപ്പ് ക്രിക്കറ്റിനു തുടക്കം കുറിക്കാനിരിക്കെ ബിസിസിഐക്കു തലവേദനയായി ധർമശാലയിലെ സ്റ്റേഡിയത്തിൽ ഫംഗസ് ബാധ. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം മത്സരയോഗ്യമല്ലെന്ന് ഐസിസി പിച്ച് കൺസൾട്ടന്‍റ് ആൻഡി ആറ്റ്കിൻസൺ റിപ്പോർട്ട് നൽകിക്കഴിഞ്ഞു. സ്ഥിതി മെച്ചപ്പെടുത്തിയെടുക്കാൻ ബിസിസിഐ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഗ്രേഡ് 4 ഫംഗസ് ബാധയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഒക്റ്റോബർ ഏഴിന് ഇവിടെ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തിനു മുൻപ് എല്ലാം ശരിയാക്കാമെന്നാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നത്.
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി
?️ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 6 റൺസ് ജയം. ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയാണ് പരാജയത്തിന് കരണമായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ എല്ലാരും പുറത്തായി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം അപ്രസക്തമായതിനാല്‍ ടീമില്‍ അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി തിലക് വര്‍മ ഏകദിന അരങ്ങേറ്റം നടത്തി. മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമിലെത്തി. കോലി, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഞായറാഴ്ച ഇന്ത്യ ശ്രീലങ്കയെ ഫൈനലിൽ നേരിടും.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5490 രൂപ
പവന് 43920 രൂപ