വനിതാ കമ്മീഷന്‍ സിറ്റിങ്; 36 പരാതികള്‍ പരിഗണിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. ഒരു പരാതിയില്‍ എസ്.പി റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികള്‍ പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി. 32 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു.

സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ഗാര്‍ഹിക പീഡന പരാതികളാണ് അധികമെന്നും പുരുഷന്മാരുടെ ലഹരി ഉപയോഗം കാരണം വീടുകളില്‍ സ്ത്രീകള്‍ പീഡനത്തിരയാവുന്നുണ്ടെന്നും മഹിളാ മണി പറഞ്ഞു. ഇത്തരത്തിലുള്ള സ്ത്രീകളെ ചേര്‍ത്ത് പിടിക്കാനാവണം. തൊഴിലിടങ്ങളിലും മാനസികമായും ശാരീരികമായും സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു. കുടുംബങ്ങളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി വളര്‍ത്തേണ്ടത് നല്ല മാറ്റങ്ങള്‍ക്കിടയാക്കുമെന്നും പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങിന്റെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്നും അവര്‍ പറഞ്ഞു. അദാലത്തില്‍ അഡ്വ.ഷീബ, കൗണ്‍സിലര്‍മാരായ ബിന്ദ്യ, ജിജിഷ, എഎസ്ഐ അസ്മിന ബാനു, സിപിഒ അനിത മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.