
ഉദ്ഘാടനം കഴിഞ്ഞ് ഏഴ് വർഷമായ സൗരോർജ്ജ വൈദ്യുത പദ്ധതിയുടെ നിർമ്മാണം പുനരാരംഭിച്ചു. പല കാരണങ്ങളാൽ 7 വർഷമായി മുടങ്ങിക്കിടന്ന പദ്ധതിയിൽ ഇരുമ്പ് ഫ്രെയിമുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചിട്ടുള്ളത്. 2017 ജനുവരിയിൽ അന്നത്തെ വൈദ്യുത മന്ത്രി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനമാണ് പുനരാരംഭിച്ചത്. സൗരോർജ്ജ വൈദ്യുതി നിർമാണ പദ്ധതി ഒട്ടേറെ വിവാദങ്ങൾക്കു ശേഷമാണ് ഇപ്പോൾ പുനരാരംഭിത്. നെന്മാറ അയിനം പാടത്തുള്ള കെ.എസ്. ഇ.ബി.യുടെ പഴയ സെക്ഷൻ ഓഫിസ് വളപ്പിൽ 9.69 കോടി രൂപ മുടക്കി 1.5 മെഗാവാട്ട് സോളർ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പാനലുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ, ആദ്യഘട്ടത്തിൽ മരങ്ങൾ മുറിച്ചു നീക്കാനുള്ള നടപടിക്കു തന്നെ വർഷങ്ങളെടുത്തു. ഇതോടെ ആദ്യം കരാർ ഏറ്റെടുത്ത കമ്പനി സർക്കാരിനോടു കൂടുതൽ തുക ആവശ്യപ്പെട്ടു. പിന്നീട് 2021ൽ കേന്ദ്രം ജി.എസ്.ടി വർധിപ്പിച്ചതോടെ രണ്ടാമതു കരാർ ഏറ്റെടുത്ത കമ്പനിയും പ്രാഥമിക ജോലികൾ ചെയ്ത് ഉപേക്ഷിച്ചു പോയി. 8.08 കോടിക്കു കരാർ ക്ഷണിച്ച കെ.എസ്. ഇ. ബി. നിലവിൽ ഇൻകൽ കൺസൽട്ടൻസി കമ്പനിക്കാണു കരാർ നൽകിയിട്ടുള്ളത്. കൊട്ടിഘോഷിച്ചു നടന്ന ഉദ്ഘാടനത്തിനു ശേഷം 9 ഏക്കർ സ്ഥലത്തുള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള അനുമതി തടസ്സങ്ങളുണ്ടാക്കി. ജി.എസ്.ടി.യുടെ വർധന കാരണം കരാറെടുത്ത നോയിഡയിലെ ജാക്സൺ എൻജിനീയേഴ്സ് എന്ന സ്ഥാപനം കൂടുതൽ തുക ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം ബോർഡ് അംഗീകരിച്ചില്ല. പിന്നീട് മൂന്നു വർഷത്തിനു ശേഷം പദ്ധതി നടത്താനുള്ള കരാർ മുംബൈ പുണെയിലെ ഈ ഊർജ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കു നൽകി. കരാറെടുത്ത കമ്പനി സ്ഥലം നിരപ്പാക്കി പദ്ധതി പ്രദേശത്തിനു ചുറ്റും കമ്പിവേലിയും സ്ഥാപിച്ചിരുന്നു. എന്നാൽ, 5 ശതമാനത്തിൽ നിന്നു 12 ആയി ജി.എസ്.ടി ഉയർത്തുകയും കസ്റ്റംസ് തീരുവ 25 ശതമാനം വർധിപ്പിച്ചതും കരാറിൽ നിന്നു പിന്നോട്ടു പോകാൻ കാരണമായി.