റബ്ബർ ടാപ്പിംഗ് തൊഴിലാളികളും തോട്ടം ഉടമകളും പ്രതിസന്ധിയിൽ.

റബ്ബർ മേഖലയിൽ ടാപ്പിംഗ് തൊഴിലാളികളും കർഷകരും പ്രതിസന്ധിയിൽ. കടുത്ത ചൂടിനെ തുടർന്ന് ഫെബ്രുവരി അവസാനവും മാർച്ച് പകുതിയോടെയും നിർത്തിവെച്ച ടാപ്പിംഗ് പുനരാരംഭിക്കാത്തതുമൂലം തൊഴിൽ നഷ്ടപ്പെടുന്നതായി പരാതി. ശക്തമായ വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷവും നേരത്തെ എത്തിയതോടെ ബഹുഭൂരിപക്ഷം തോട്ടങ്ങളിലും മഴമറ ( പ്ലാസ്റ്റിക് ഷെയ്ഡ്) സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇതുമൂലം മഴ ആരംഭിച്ചിട്ടും റബ്ബർ ടാപ്പിംഗ് ആരംഭിക്കാത്തതു മൂലം തൊഴിലാളികൾക്ക് തൊഴിലും ഉടമകൾക്ക് വരുമാനവും നഷ്ടമാകുന്നു. വേനൽ മഴയെ തുടർന്ന് കാലവർഷവും നേരത്തെ എത്തിയതോടെ റബ്ബർ മരങ്ങളിൽ പശ തേച്ച് പ്ലാസ്റ്റിക് ഉപയോഗിച്ച് മഴമറ പിടിപ്പിക്കാൻ ബഹുഭൂരിപക്ഷം തോട്ടങ്ങളിലും കഴിഞ്ഞില്ല. പ്രതീക്ഷിച്ചതിലും ദിവസങ്ങൾ മുമ്പേ കാലവർഷം എത്തിയതോടെ മരങ്ങളിൽ നനവ് മഴമറ സ്ഥാപിക്കുന്നതിന് പശ തേക്കാൻ കഴിയാതെ പോയത്.

സാധാരണ ഒരു മേഖലയിലെ ടാപ്പിംഗ് തൊഴിലാളികൾ പരസ്പരം സഹകരിച്ചാണ് റബ്ബർ മരങ്ങളിൽ മഴയ്ക്ക് മുമ്പ് മഴമറ സ്ഥാപിക്കാറുള്ളത്. ഇപ്രകാരം ടാപ്പിംഗ് നടക്കാത്ത വേനൽക്കാലത്ത് കുറച്ച് ദിവസം ടാപ്പിംഗ് തൊഴിലാളികൾക്ക്‌ തൊഴിൽ ലഭിക്കുമായിരുന്നു. കാലം തെറ്റിയ കാലാവസ്ഥാ മാറ്റം റബ്ബർ മേഖലയിലെ ഉൽപാദനത്തെയും ബാധിച്ചതോടെ റബ്ബർ കർഷകരും വെട്ടിലായി. പലരും റബ്ബർ മരങ്ങളിൽ മഴമറ സ്ഥാപിക്കുന്നതിനായി പശ, പ്ലാസ്റ്റിക്, തുടങ്ങി അസംസ്കൃത വസ്തുക്കൾ വാങ്ങി വച്ചെങ്കിലും മഴ കനത്തത്തോടെ റബ്ബർ മരങ്ങളിൽ ഇവ പിടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മൂന്നു നാല് ദിവസമെങ്കിലും മഴ മാറി മഴക്കാലത്ത് റബ്ബർ ടാപ്പിങ്ങിന് മരങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം വെടിച്ചാൽ മാത്രമേ മൊരിചുരണ്ടി പശ തേച്ച് മഴമറ സ്ഥാപിക്കാൻ കഴിയുകയുള്ളൂ. മഴമറ സ്ഥാപിക്കാത്തതിനാൽ റബ്ബർ ടാപ്പിംഗ് ഉൽപാദന നഷ്ടത്തോടൊപ്പം തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും വരുമാനവും നഷ്ടപ്പെടുന്നു.
പണി നഷ്ടപ്പെട്ട ടാപ്പിംഗ് തൊഴിലാളികൾക്ക് സൗജന്യ റേഷൻ, സാമ്പത്തിക അനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. സ്കൂൾ തുറക്കാറായതോടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി റബ്ബർ ബോർഡ് മുഖേനയോ മറ്റോ തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യവും ശക്തമാണ്. റബ്ബർ ഉല്പാദക സംഘങ്ങളും, കർഷകരും മഴക്കാല റബ്ബർ ടാപ്പിങ്ങിനായി മഴ മറയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ വൻ തുകകൾ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്.