ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച്ച് വിസ്കി, ജിൻ എന്നിവയുടെ തീരുവ 150 ശതമാനത്തിൽനിന്ന് 75 ശതമാനമാക്കുന്ന സ്വതന്ത്ര വ്യാപാര കരാർ (ഫ്രീ ട്രേഡ് എഗ്രിമെന്റ്- എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ലണ്ടനിൽ ഒപ്പുവയ്ക്കും.
ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയോടൊപ്പം ലണ്ടനിലെത്തിയിട്ടുണ്ട്. യുകെയിലേക്കുള്ള മോദിയുടെ നാലാമത്തെ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി വ്യാപാരം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നിവയും ചർച്ചയാകും.
സമഗ്ര സാന്പത്തിക, വ്യാപാരക്കരാർ (കോംപ്രിഹെൻസീവ് ഇക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ്) എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന കരാർ നടപ്പിലാകുന്നതോടെ ബ്രിട്ടനിൽനിന്നുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും ഇന്ത്യയിൽനിന്നുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പരസ്പരം ഇല്ലാതാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും.
സാധനങ്ങൾ, സേവനങ്ങൾ, നവീകരണം, സർക്കാർ സംഭരണം, ബൗദ്ധിക സ്വത്തവകാശം എന്നിവ സമഗ്ര വ്യാപാരക്കരാറിലുണ്ട്. ബ്രിട്ടനുമായി ഒപ്പിടുന്ന കരാറിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. എന്നാൽ, ബ്രിട്ടനിൽ കരാർ ഒപ്പിട്ടശേഷം ബ്രിട്ടീഷ് പാർലമെന്റ് ഇത് അംഗീകരിക്കേണ്ടതുണ്ട്. ഒരു വർഷത്തിനുള്ളിൽ കരാർ നടപ്പിലാകും. മൂന്നു വർഷത്തെ ചർച്ചകൾക്കുശേഷം മേയ് ആറിനു പ്രഖ്യാപിച്ച കരാറിന്റെ വിശദാംശങ്ങൾ ഇന്നലെയാണു പുറത്തുവിട്ടത്. പരസ്പരം വിപണിയും ചില തൊഴിൽ മേഖലകളും തുറന്നുകൊടുക്കുന്നതാണ് സുപ്രധാന കരാർ.