
പോത്തുണ്ടി അണക്കെട്ടിലെ തകരാറിലായ ഇടതുകര കനാൽ ഷട്ടർ അറ്റകുറ്റപ്പണി നടത്തി പുനസ്ഥാപിച്ചു. പാലക്കാട് മെക്കാനിക്കൽ എൻജിനീയറിങ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഇടതുകര കനാലിലേക്ക് വെള്ളം തുറക്കുന്ന ഷട്ടർ പുനസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി വിദഗ്ധരുടെ നേതൃത്വത്തിൽ ഇരുമ്പ് വടങ്ങളും, കപ്പികളും, പുള്ളറുകളും ഷട്ടർ വലിക്കുന്ന ഡാമിലെ ക്രയിനും ഉപയോഗിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ കുടുങ്ങിക്കിടന്ന ഷട്ടർ ഉയർത്തി തകരാറുകൾ പരിഹരിച്ച് പുനസ്ഥാപിച്ചത്. അണക്കെട്ടിലെ തകരാറിലായി കുടുങ്ങിക്കിടന്ന ഷട്ടർ പുറത്തെടുത്ത് പുനഃസ്ഥാപിക്കുന്നതിന് ജലസേചന വകുപ്പ് 3 ലക്ഷം രൂപയുടെ കരാർ നടപടികൾ മെക്കാനിക്കൽ ഡിവിഷനുമായി പൂർത്തിയാക്കിയിരുന്നു. മഴക്കാലത്ത് ഡാം നിറയുന്നതിന് മുമ്പ് ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ മെക്കാനിക്കൽ ഡിവിഷന് കഴിഞ്ഞത് നേട്ടമാണ്. കഴിഞ്ഞ വേനലിൽ ഇടതുകര കനാലിലേക്ക് വെള്ളം വിതരണത്തിനിടെയാണ് ചാനലിൽ കുടുങ്ങി ഷട്ടറിന്റെ യന്ത്ര ഭാഗങ്ങൾ വേർപെട്ട് വന്നത്. ഇതുമൂലം ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെട്ടു. മെക്കാനിക്കൽ ഡിവിഷൻ വിഭാഗം എൻജിനീയർമാർ മുങ്ങൽ വിദഗ്ധരെ കൊണ്ടുവന്നാണ് ടണലിലൂടെ അകത്ത് പ്രവേശിച്ചാണ് പൊട്ടിവീണ ഷട്ടറിൽ കൊളുത്തുകൾ പിടിപ്പിച്ച് ഭാഗികമായി ഉയർത്താൻ കഴിഞ്ഞത്. പിന്നീട് ഡാമിലെ എമർജൻസി ഷട്ടർ ഉപയോഗിച്ച് ജലവിതരണം ഭാഗികമായി ക്രമീകരിക്കുകയായിരുന്നു.