പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതു ശൗചാലയമല്ല!‌ ഉടമകളുടെ ഹർജിയിൽ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി.👇

പെട്രോൾ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുകളിൽ പൊതു ടോയ്‌ലറ്റ്‌ ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷൻ മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചിരുന്നു.പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്‌ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന സ്വത്തവകാശത്തിൻ്റെ ലംഘനമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീർഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ഹർജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് നിർബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി.