നെന്മാറ ഇരട്ടക്കൊലക്കേസിൽ ജാമ്യംതേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം. പ്രതിയായ തനിക്കു നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ തയാറാണെന്നും ആലത്തൂർ കോടതിയിൽ അഡ്വ. ജേക്കബ് മാത്യു മുഖാന്തിരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.ജാമ്യഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും. 2019 ൽപോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ ചെന്താമര ഈ കേസിൽ ജാമ്യംനേടി പുറത്തിറങ്ങിയശേഷമാണ് ഇക്കഴിഞ്ഞ ജനുവരി 27 ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്.റിമാൻഡിൽ കഴിയുന്ന പ്രതി കോടതിയിൽ ഹാജരാക്കിയപ്പോൾ ആദ്യം ഇരട്ടക്കൊല ചെയ്തു താനാണെന്നു വ്യക്തമാക്കിയിരുന്നു. രക്ഷപ്പെടണമെന്നില്ല. ചെയ്തതു തെറ്റുതന്നെയാണ്. തനിക്കു ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി നൽകുന്നത്. ഇതായിരുന്നു കുറ്റസമ്മതമൊഴി രേഖപ്പെടുത്താൻ തുടങ്ങിയ സമയത്തെ ചെന്താമരയുടെ നിലപാട്. കുറ്റം സമ്മതിച്ചാലുള്ള ഭവിഷ്യത്തിനെക്കുറിച്ച് അറിയാമോയെന്നും വക്കീലുമായി സംസാരിക്കണോ എന്നും കോടതി ചോദിച്ചു. ജഡ്ജി എസ്. ശിവദാസ് സമയം അനുവദിച്ചു. 10 മിനിറ്റിനുശേഷം കോടതി വീണ്ടും ചേർന്നു. കുറ്റം സമ്മതിക്കാൻ തയാറുണ്ടോയെന്നു വീണ്ടും ചോദിച്ചു. തയാറല്ലെന്നു ചെന്താമര മറുപടി നൽകി. ഇതിനുപിന്നാലെയാണ് ഇന്നലെ പ്രതി ജാമ്യാപേക്ഷ നൽകിയത്.