
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനി രോഗികളുടെ എണ്ണം വർദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ചൂടും മഴയും മാറി വരുന്നതിനാലാണ് പനിബാധയുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയിരത്തിലേറെ രോഗികളാണ് ഒപിയിൽ ചികിത്സ നേടിയെത്തുന്നത്.
ആശുപത്രിയിൽ ഒപി സേവനത്തിന് ഡോക്ടർമാരുടെ എണ്ണം കുറവായത് മൂലം ചികിത്സക്കായി രോഗികളുടെ കാത്തിരിപ്പ് സമയം മണിക്കൂറുകൾ നീളുന്നതായും പരാതി. 10 ഡോക്ടർമാരുടെ തസ്തികയുള്ള നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 5 ഡോക്ടർമാരുടെ സേവനമാണ് നിലവിലുള്ളത്. ഇതിൽ രാത്രി ഡ്യൂട്ടി എടുക്കുന്നവരുടെ സേവനം പകൽ ലഭ്യമാവില്ല. അതോടൊപ്പം അവധി ദിവസം ജോലി ചെയ്തതിനുള്ള ഓഫ് ഡ്യൂട്ടിയും എടുത്താൽ മിക്ക ദിവസവും പകൽ രണ്ടോ മൂന്നോ ഡോക്ടർമാരുടെ സേവനം മാത്രമാണ് ഒപിയിലുള്ള രോഗികൾക്ക് ലഭിക്കുന്നത്.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സേവന ക്രമീകരണത്തിൽ ജോലി ചെയ്താൽ ഡോക്ടറെ തിരികെ വിളിച്ചിട്ടുണ്ട്. ദീർഘകാല അവധിയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ പ്രവേശിച്ചതും രണ്ടുപേർ ഉന്നത പഠനത്തിന് അവധിയിൽ പോയതും ഡോക്ടർമാരുടെ എണ്ണം കുറയാൻ ഇടയായതായി പറയുന്നു. ഒഴിവുള്ള തസ്തികളിൽ ഡോക്ടർമാരെ നിയമിക്കാൻ നടപടി ഉണ്ടാവണമെന്നും. പകൽ സമയം ഒപിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള നടപടി വേണമെന്നും ആവശ്യമുയരുന്നു.