നെന്മാറ – ഒലിപ്പാറ റോഡിൻ്റെ പണിക്കായി എത്തിച്ച യന്ത്രങ്ങൾ കടത്താനുള്ള നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു.

രണ്ടുവർഷമായിട്ടും നവീകരണ പ്രവർത്തികൾ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡിൻ്റെ പണിക്കായി എത്തിച്ച യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ കോൺട്രാക്ടറുടെ നീക്കം ആക്ഷൻ കമ്മിറ്റി തടഞ്ഞു.

നെന്മാറ ഒലിപ്പാറ റോഡിൽ നവീകരണത്തിന്റെ പേരിൽ രണ്ടുവർഷമായി റോഡ് പൊളിച്ചിടുകയും പകരം സംവിധാനം ഉണ്ടാക്കുകയോ യാത്രാദുരിതത്തിന് പരിഹാരം കാണുകയോ ചെയ്യാതിരിക്കുന്നതിനിടയാണ് ഇവിടുത്തെ പണി നിർത്തിവെച്ച് ഇടുക്കിയിലെ പണി ആരംഭിക്കാൻ യന്ത്രസാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നെന്മാറ ഒലിപ്പാറ റോഡിന്റെ പണി ദുരിതഗതിയിൽ ആക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച സമരം ചെയ്യുന്നതിനിടയാണ് കോൺട്രാക്ടറുടെ പുതിയ നീക്കം.

കോൺട്രാക്ടറുടെ നേതൃത്വത്തിൽ ഇടുക്കി രാജാക്കാട് നടക്കുന്ന വർക്ക് സൈറ്റിലേക്ക് ഇവിടെയുള്ള വിവിധതരം യന്ത്രങ്ങൾ കയറ്റി കൊണ്ടുപോകാൻ എത്തിയ ലോറിയാണ് തടഞ്ഞത്. തുടർന്ന്
വാഹനവും വാഹനത്തിൽ വന്നവരേയും കമ്മിറ്റിക്കാർ തടയുകയും ബന്ധപ്പെട്ട അധികാരികളോ , കരാറുകാരുമായി ബന്ധപ്പെട്ടവരോ വന്നിട്ടേ വാഹനം വിട്ടു നൽകൂ എന്ന് കമ്മിറ്റിക്കാർ നിലാപാടെടുത്തു.
പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നെന്മാറ പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായും കരാറുകാരുമായും ഫോണിലൂടെ നടത്തിയ ചർച്ചയെ തുടർന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം വിഭാഗം എ.ഇ. നേരിട്ടെത്തി.
കരാറുകാരനുമായി ഫോണിലൂടെ സംസാരിച്ച് ഉടൻ തന്നെ കുഴികൾ അടച്ച് തുടങ്ങാമെന്നും റോഡ്നിർമ്മാണത്തിന് കൊണ്ടുവന്ന വാഹനങ്ങൾ ഇവിടുത്തെ പണിപൂർത്തീകരിക്കാതെ കൊണ്ടുപോകില്ലെന്നും ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.

റോഡ്പണി പുനരാരംഭിക്കാത്തതിനാൽ പ്രാദേശത്തുണ്ടാകുന്ന ക്രമസമാധന പ്രശ്നം ആവശ്യമെങ്കിൽ ജില്ലാകളക്ടറെ അറിയിക്കുമെന്നും നെന്മാറ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.രഘുകുമാർ, ജനറൽ കൺവീനർ എസ്. എം.ഷാജഹാൻ, എസ്. ഉമ്മർ, കെ. ശ്യാം സുന്ദർ, രാജേന്ദ്രൻ,
വി.പി. രാജു , ശ്രീജേഷ്, ഷാജി, വിനേഷ്, വി.എം. സ്കറിയ, വി. ദാമോദരൻ, കെ.സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കോൺട്രാക്ടറുടെ നീക്കം തടഞ്ഞത്.