നെന്മാറ ഒലിപ്പാറ റോഡിന് കുറുകെ പൈപ്പിടാൻ അനുമതി. രണ്ടുവർഷം മുൻപ് ആരംഭിച്ച റോഡ് നവീകരണം വൈകുന്നതായി പരാതി.👇

ജലജീവൻ മിഷന്റെ കുടിവെള്ള പദ്ധതി പൈപ്പുകൾ റോഡ് മുറിച്ച് സ്ഥാപിക്കാൻ അനുമതി നൽകി. നെന്മാറ ഒലിപ്പാറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ജല അതോറിറ്റിക്ക് റോഡ് മുറിച്ച് പൈപ്പ് ഇടാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം അനുമതി നിഷേധിച്ചിരുന്നു. ഒരു വർഷത്തോളമായി പൈപ്പിടുന്നതിന് കരാർ നൽകിയെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കഴിഞ്ഞില്ല. പൊതുമരാമത്ത് ദേശീയപാത വിഭാഗം റോഡ് നവീകരണ പ്രവർത്തി ആരംഭിക്കുന്നതിനു മുമ്പ് നിർദ്ദേശിച്ച രീതിയിൽ പണി തുടങ്ങാൻ ജലജീവൻ മിഷന് ഫണ്ട് ലഭിക്കാത്തതിനാൽ അനുവദിച്ച സമയത്ത് പ്രവർത്തി ആരംഭിക്കാനും കഴിഞ്ഞില്ല. നെന്മാറ ഒലിപ്പാറ റോഡിൽ 11 ഇടങ്ങളിലാണ് പ്രധാന പൈപ്പ് റോഡിന് കുറുകെ സ്ഥാപിക്കേണ്ടത്. കനത്ത മഴയെ തുടർന്ന് റോഡ് നവീകരണ പ്രവർത്തികൾ മന്ദഗതിയിൽ ആവുകയും വൈകുകയും ചെയ്തതോടെയാണ് ഇപ്പോൾ പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയത്.
കഴിഞ്ഞദിവസം ജലജീവൻ മിഷൻ എൻജിനീയർമാരുടെയും കരാറുകാരുടെയും നേതൃത്വത്തിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് നിർദിഷ്ട സ്ഥലങ്ങളിൽ റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്ന പണി ആരംഭിച്ചു. രണ്ടുവർഷം മുമ്പ് ആരംഭിച്ച റോഡ് പണി വൈകിയതിനാലാണ് ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ കഴിഞ്ഞത്. ഉപരിതലം പുതുക്കുന്ന പണി പൂർത്തിയായാൽ പിന്നീട് അഞ്ചു വർഷം കഴിഞ്ഞതിനുശേഷം മാത്രമാണ് പൈപ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകുകയുള്ളൂ എന്നതിനാൽ വിവിധ മേഖലകളിലായി കുടിവെള്ളത്തിനായി കാത്തിരിക്കുന്ന 400 ലേറെ അപേക്ഷകർക്കാണ് ഇതോടെ ആശ്വാസമായത്.