നെല്ലുവില ലഭിക്കാതെ പ്രതിസന്ധിയിലായി കർഷകർ.

സപ്ലൈകോ മുഖേന സംഭരിച്ച നെല്ല് വില ലഭിക്കാതെ ദുരിതത്തിലായി കർഷകർ. നെല്ല് സംഭരണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞ് പിആർഎസ് ലഭിച്ച കർഷകർക്കും നെല്ല് വില വായ്പയായി പോലും ലഭിക്കാത്ത സ്ഥിതിയായി. സ്റ്റേറ്റ് ബാങ്ക്, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ മുഖേനയാണ് നെല്ലുവില വായ്പയായി പണം നൽകാൻ സപ്ലൈകോ കരാർ ഉണ്ടായിരുന്നത്. മാർച്ച് പകുതിയോടെ കരാർ കാലാവധി കഴിയുകയും ബാങ്കിന് സർക്കാർ നൽകുന്ന പലിശ വർദ്ധിപ്പിക്കണമെന്നും കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ആവശ്യപ്പെട്ടതോടെയാണ് നെല്ല് വില വിതരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമകൾക്ക് മാത്രമായി ചുരുങ്ങിയത്. കനറാ ബാങ്ക് ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉടമകൾ എന്ന് പണം ലഭിക്കുമെന്ന് പോലും അറിയാതെ കുഴങ്ങുകയാണ്.

നെല്ലു വില വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഎം പോഷക കർഷക സംഘടനയായ കർഷകസംഘവും കഴിഞ്ഞ ദിവസം വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തിയിരുന്നു. കൃഷിവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്യുന്ന സിപിഐ സമ്മേളനങ്ങളും നെല്ല് വില ഉടൻ വിതരണം ചെയ്യണമെന്ന് പ്രമേയങ്ങളുമായി രംഗത്തെത്തിയ കൗതുക കാഴ്ചയും കഴിഞ്ഞ ഒരാഴ്ചയായി കാണുന്നതായി കർഷകർ പരിതപിച്ചു.

ആയിരക്കണക്കിനു കൃഷിക്കാരാണു ജില്ലയിൽ പ്രതിസന്ധി നേരിടുന്നത്.
രണ്ടാംവിള യിൽ 52,008 കൃഷിക്കാരിൽ നിന്നു നെല്ലെടുത്തിട്ടുണ്ട്. ഇതനു സരിച്ചു മാത്രം 40,644 കൃഷിക്കാർക്കു നെല്ലു വില നൽകാനുണ്ടെന്നു സപ്ലൈകോ അധികൃതർ പറയുന്നു.

സംഭരിച്ച നെല്ലിന്റെ വില വിതരണം വൈകുന്നത് അടുത്ത ഒന്നാംവിള ഒരുക്കത്തെയും ബാധിച്ചു തുടങ്ങി. കാലവർഷം മെയ് അവസാനവാരം എത്തുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ഒന്നാം വിള ഇറക്കാമെന്ന പ്രതീക്ഷ കർഷകരിൽ അസ്തമിച്ചു. നെൽപ്പാടങ്ങൾ ഉഴുതുമറിച്ച് നിലം ഒരുക്കി എടുത്താൽ മാത്രമേ ഞാറ്റടി തയ്യാറാക്കാനും മറ്റും സാധിക്കുകയുള്ളൂ. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടത്താൻ നെല്ല് വില കിട്ടാതെ സാമ്പത്തികമായി കുഴങ്ങിയിരിക്കുകയാണ് മേഖലയിലെ കർഷകർ. നിലമൊരുക്കുന്നതിന് ഉഴവ്കൂലിയും, ചാണകം, വരമ്പ് വൃത്തിയാക്കൽ, ബലപ്പെടുത്താൻ നീർ ചാലുകൾ വൃത്തിയാക്കൽ എന്നിവയ്ക്കായി പണം കണ്ടെത്താൻ വഴി തേടുകയാണ് കർഷകർ.