നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്.

ബക്രീദ് അവധിയിൽ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്. കാലവർഷത്തിന്റെ കനം കുറഞ്ഞതും ബക്രീദ് അവധിയും ഒത്തു വന്നതോടെ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. പോത്തുണ്ടി വനം ചെക്ക് പോസ്റ്റ് വഴി ഇരുചക്രവാഹനം ഉൾപ്പെടെ 1700 വാഹനങ്ങൾ ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി നെല്ലിയാമ്പതിയിലേക്ക് പ്രവേശിച്ചതായി പോത്തുണ്ടി ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. ഉദ്ദേശം അയ്യായിരത്തോളം വിനോദസഞ്ചാരികൾ ഒരു ദിവസം കൊണ്ട് നെല്ലിയാമ്പതിയിൽ എത്തിയതായാണ് അനുമാനിക്കുന്നത്. ഉച്ചയ്ക്കുശേഷം പോത്തുണ്ടി ഉദ്യാനത്തിലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളെ കൂടാതെ കെ. എസ്. ആർ. ടി. സി. യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള വിനോദയാത്ര ബസ്സുകളും സർവീസ് നടത്തി. നെല്ലിയാമ്പതി സീതാർകുണ്ട്, കാരപ്പാറ റൂട്ടുകളിൽ ഉച്ചയോടെ ഗതാഗതക്കുരുക്കും ഉണ്ടായതായി വിനോദസഞ്ചാരികൾ പറഞ്ഞു. പോത്തുണ്ടി ഉദ്യാനത്തിന് മുൻവശത്ത് വനം ചെക്ക് പോസ്റ്റ് മുതൽ
രണ്ട് കിലോമീറ്ററോളം ദൂരം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്തു. പോത്തുണ്ടി അണക്കെട്ട് പകുതി നിറഞ്ഞതോടെ അണക്കെട്ടിന് മുകളിലേക്കുള്ള വഴിയിലും വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചു. മഴയില്ലാതെ തെളിഞ്ഞ അന്തരീക്ഷവും നേരത്തെയുള്ള മഴയിൽ വനമേഖല മുഴുവൻ പച്ചപ്പ് അണിഞ്ഞതും വിനോദസഞ്ചാരികൾക്ക് ഏറെ ആകർഷകമായി.