മഴ ദുരിതം: പോത്തുണ്ടി ജലസേചന കനാലുകൾ മണ്ണ് വന്നു നിറഞ്ഞു.


പ്രളയസമാനമായി പെയ്ത മഴയും ഉരുൾപൊട്ടലും ജലസേചന കനാലുകൾക്ക് കനത്ത നാശം. പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു, വലതു പ്രധാന കനാലുകളിലും ഉപകനാലുകളിലും വിവിധ ഇടങ്ങളിലായി കല്ലും മണ്ണും മരങ്ങളും വന്ന് അടിഞ്ഞത് നീക്കംചെയ്യാൻ നല്ലൊരു തുക ചിലവുവരും. വനമേഖലയോട് ചേർന്ന് നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലും അമിതമായി ഒഴുകിയെത്തിയ മഴ വെള്ളവുമാണ് കനാലുകളിൽ മണ്ണുനിറഞ്ഞ് നികന്നു പോകാൻ ഇടയാക്കിയത്. കലാലുകളിലേക്ക് കുത്തിയൊലിച്ച് എത്തിയ വെള്ളപ്പാച്ചിൽ നിരവധി സ്ഥലങ്ങളിൽ കനാൽ ബണ്ടുകൾ മഴ വെള്ളത്തിൽ തകർന്നു പോവുകയും ചെയ്തിട്ടുണ്ട്. കനാലുകൾ മണ്ണുനീക്കി വൃത്തിയാക്കാനും പൂർവസ്ഥിതിയിലാക്കാനും വൻ തുക വേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളിൽ പോത്തുണ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും അസിസ്റ്റന്റ് എൻജിനീയർമാരുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി. അടിയന്തര അറ്റകുറ്റപ്പണികൾക്കായി മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു.

കാട്ടുചോലകളിൽ നിന്നും കനാലിലേക്ക് വെള്ളമൊഴുകുന്നത് തടയാൻ നിർമ്മിച്ച ബണ്ടുകളും പലയിടത്തും കുത്തിയൊലിച്ചതിനെ തുടർന്നും കനാലുകളിലേക്ക് ചെളിവെള്ളവും മണ്ണും ഒലിച്ചിറങ്ങാൻ കാരണമായി.

ഇടതു കനാലിലെ കൽച്ചാടി ബ്രാഞ്ച് കനാലിൽ കൽച്ചാടി ഭാഗത്ത് 20 അടിയോളം നീളത്തിൽ കനാൽ ബണ്ടും റോഡും ഒഴുകിപ്പോയി. ഒലിപ്പാറ ബ്രാഞ്ച് കനാലിൽ പൂഞ്ചേരി, ഓവു പാറ മലയോരമേഖലകളിൽ ഉണ്ടായ ചെറിയ ഉരുൾപൊട്ടലിനെ തുടർന്ന് ഒരു കിലോമീറ്ററോളം ദൂരം മണ്ണും മണലും കുത്തിയൊലിച്ച് കനാൽ നികന്നു പോയി. മൂന്നിടങ്ങളിൽ കനാൽ കവിഞ്ഞ് വെള്ളം ഒഴുകിയതിനാൽ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. മണലൂർ ചള്ള ഭാഗത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കനാലിൽ മരങ്ങളും ചളിയും മണ്ണും ഇറങ്ങി മീറ്റർ കണക്കിന് ദൂരം കനാൽ നികന്നുപോയി.
കയറാടി ബ്രാഞ്ച് കനാലിൽ കാന്തളം, മയിലാടുംപാറ ഭാഗങ്ങളിലെ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനെയും തുടർന്ന് നിരവധി സ്ഥലങ്ങളിൽ കനാൽ നികന്നു.

വലതുകര കനാലിൽ എലവഞ്ചേരി ബ്രാഞ്ച് കനാലിലും, നെന്മാറ കോളേജിന് സമീപം ഗോമതി ഭാഗത്തും കനാലിലേക്ക് മണ്ണിടിഞ്ഞും ഒഴുകിയെത്തിയും കനാലിൽ തടസ്സം ഉണ്ടായിട്ടുണ്ട്. കോട്ടക്കുളം ചല്ലു പടി ഭാഗത്തേക്കുള്ള കനാലിലും വിവിധ ഇടങ്ങളിൽ മണ്ണും ചളിയും നിറഞ്ഞു.