മയിലുകള്‍ കുറയുന്നു; പാമ്പുകൾ പെരുകുന്നു


വടക്കഞ്ചേരി : മയിലുകള്‍ കുറഞ്ഞ് പാമ്പുകള്‍ പെരുകുന്നതായി വനംവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് ഭീഷണിയായി ദിവസവും രണ്ടും മൂന്നും പാമ്പുകളെ പിടികൂടി കാട്ടില്‍ വിടുന്ന സ്ഥിതി ഇപ്പോഴുണ്ടെന്ന് വടക്കഞ്ചേരി ഫോറസ്റ്റര്‍ സലിം പറഞ്ഞു.
ഇന്നലെ ആരോഗ്യപുരത്തുനിന്നും അണക്കപ്പാറ പയ്യക്കുണ്ടില്‍ നിന്നുമായി മൂന്നു പാമ്പുകളെ പിടികൂടി.
ആരോഗ്യപുരത്ത് മഞ്ജുള്ളി ജിസ്മോന്‍റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് വലിയ മലപാമ്പിനെ നെ പിടികൂടിയത്. പയ്യക്കുണ്ടില്‍ മോഹനന്‍റെ വീടിനുള്ളില്‍ നിന്നും മൂര്‍ഖൻ പാമ്പിനേയും മണ്ണുളിയൻ പാമമ്പിനെയും പിടികൂടി.
രണ്ടുവര്‍ഷമായി പാമ്പുകള്‍ പെരുകിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണക്കുകള്‍. ദിവസവും നിരവധി കോളുകളാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും അണക്കപ്പാറ റേഞ്ച് ഓഫീസിലെത്തുന്നത്. രണ്ടുമൂന്നു ദിവസത്തെ പാമ്പുപിടുത്തത്തില്‍ തന്നെ 10 പാമ്പുകള്‍ റേഞ്ച് ഓഫീസിലെ സൂക്ഷിപ്പുപുരയിലുണ്ട്. അടുത്ത ദിവസം ഇവയെ കാട്ടില്‍ വിടും.
തോട്ടങ്ങളുടെ പരിചരണം കുറഞ്ഞത് കാടുമൂടി പാമ്പുകള്‍ പെരുകുന്നതിന് കാരണമാകുന്നതായി പറയുന്നു. മയിലുകളുടെ എണ്ണത്തില്‍ വരുന്ന കുറവും പാമ്പുകള്‍ കൂടാൻ കാരണമാകുന്നുണ്ട്. മയിലുകളുടെ പ്രധാന ഭക്ഷണമാണ് പാമ്പുകള്‍.
ഏതെങ്കിലും ഒന്നിന്‍റെ വര്‍ധനവും കുറവും ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥ ഉണ്ടാക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്.
വെള്ളം കുറഞ്ഞ് ഇനി വേനലിലേക്ക് നീങ്ങുന്നതോടെ പാമ്പുകളുടെ സഞ്ചാരം കൂടും. ഇതിനാല്‍ രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.