ലഹരി വിരുദ്ധ ബോധവൽക്കരണ യാത്രയിൽ ലോക റെക്കോർഡ് സൃഷ്ടിച്ച് ഹൈകോടതി അഭിഭാഷകർ.👇

കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരായ ബിനു വർഗീസ് (58), നിജാസ് താമരശ്ശേരി (28) എന്നിവർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു.

1) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും (ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ഒഴികെ)
അന്താരാഷ്ട്ര അതിർത്തികളിലൂടെയും ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ)
2) മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കാരണത്തിനായി നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര (ഡ്യുവോ)

രണ്ട് ഘട്ടങ്ങളിലായി ഇന്ത്യയിലും അയൽരാജ്യങ്ങളിലുടനീളവും വ്യത്യസ്തമായ ഭൂപ്രകൃതികളിലൂടെ സ്വന്തം വാഹനത്തിൽ നടത്തിയ ‘ഭാരത് ദർശൻ യാത്ര’ യുടെ വെളിച്ചത്തിലാണ് മേൽപറഞ്ഞ അംഗീകാരങ്ങൾ.

ഘട്ടം 1 – ഹിമാലയൻ ചലഞ്ച്

2023 ആഗസ്റ്റ് 16 മുതൽ 2023 സെപ്റ്റംബർ 8 വരെ ഇരുവരും 24 ദിവസങ്ങളിലായി കേരളം മുതൽ ലഡാക്ക് വരെ 9,145 കിലോമീറ്റർ ആദ്യ ഘട്ടത്തിൽ യാത്ര ചെയ്തു.

ഘട്ടം 2 – നോർത്ത് ഈസ്റ്റേൺ ചലഞ്ച്

2025 മാർച്ച് 2 മുതൽ 2025 ഏപ്രിൽ 27 വരെ, അവരുടെ രണ്ടാം ഘട്ട യാത്ര 56 ദിവസങ്ങളിലായി കേരളം മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപെടെ 14,196 കിലോമീറ്ററും ആയിരുന്നു.

രണ്ടാം ഘട്ടം യാത്ര ഇവർ ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും, അന്താരാഷ്ട്ര അതിർത്തികളും കേന്ദ്രീകരിച്ച് ‘യാത്രയാണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തികാണിച്ചുകൊണ്ടാണ് നടത്തിയത്.

യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം, മദ്യാസക്തി, ഇന്റര്നെറ്റ് ആസക്തി എന്നിവയ്‌ക്കെതിരായ ശക്തമായ ബോധവൽകാരണവും കൂടി ഉൾകോളിച്ചുകൊണ്ടായിരുന്നു രണ്ടാം ഘട്ട യാത്ര.

ഈ അംഗീകാരങ്ങൾ കേവലം വ്യക്തിപരമായ നേട്ടങ്ങൾ അല്ല എന്നും, യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന എല്ലാവിധ ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ വെളിച്ചം വീശാനുള്ളതാണെന്നും അഡ്വ. ബിനു വർഗീസും, അഡ്വ. നിജാസ് താമരശ്ശേരിയും തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം, പ്രകൃതി സൗന്ദര്യം, ചരിത്രപരമായ പ്രാധാന്യം എന്നിവ പ്രചോദനത്തിൻ്റെയും പരിവർത്തനത്തിൻ്റെയും ഉറവിടങ്ങളായി ഉയർത്തി കാണിച്ചുകൊണ്ടാണ് യുവാക്കളെ യാത്രയിലേക്ക് അവർ ആകർഷിക്കുന്നത്.

സ്വയം അറിവ് നേടുന്നതിനും, ദേശീയോദ്ഗ്രഥനത്തിനുമുള്ള നല്ലൊരു ഉപാധിയാണ് യാത്രയെന്ന ഓർമ്മപ്പെടുത്തലാണ് ഈ അംഗീകാരമെന്ന് അഡ്വ.ബിനു വർഗീസ് പറഞ്ഞു. “ഞങ്ങൾ ഈ യാത്ര ഞങ്ങളുടെ സാമൂഹിക സേവനത്തിന്റെയും, സാമൂഹിക ഉത്തരവാദിത്തത്തിൻ്റെയും ഭാഗമായി കണക്കാക്കുന്നു,” അഡ്വക്കേറ്റ് നിജാസ് കൂട്ടിച്ചേർത്തു.

മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിനും യുവാക്കളുടെ ശാക്തീകരണത്തിനുമുള്ള ഫലപ്രദമായ ഉപകരണമായി ലക്ഷ്യബോധത്തോടെയുള്ള യാത്രകളെ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇവരുടെ യാത്രകൾ തുടക്കം കുറിച്ച് കഴിഞ്ഞു.

രാജ്യത്തോടും, സമൂഹത്തോടും ഉള്ള പ്രതിബദ്ധതയോടെ നടത്തിയ ഈ യാത്രകൾ കേരളത്തിന് മാത്രമല്ല, ഇൻഡ്യക്ക് തന്നെയും അഭിമാനം പകരുന്ന ഒന്നാണ്.