
കനത്ത മഴയിൽ നെല്ലിയാമ്പതിയിൽ രണ്ടിടങ്ങളിലായി പടുകൂറ്റൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരപ്പാലത്തിന് സമീപവും കുണ്ടറ ചോല പാലത്തിന് തൊട്ടടുത്തുമാണ് കൂറ്റൻ മരങ്ങൾ കടപുഴകി വീണത്. മരപ്പാലത്തിന് മുകളിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗത തടസം പൊതുപ്രവർത്തകനായ പി.ഒ. ജോസഫിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും നേതൃതത്തിൽ നീക്കം ചെയ്തു. ജോസഫും, വനംവകുപ്പ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജയേന്ദ്രൻ, ജീവനക്കാരായ പ്രമോദ്, സദാനന്ദൻ, സുധീഷ്‌കുമാർ, അജ്മൽ റിക്കാബ്, സന്തോഷ്, ബിനേഷ്‌കുമാർ, മണികണ്ഠൻ എന്നിവരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
ഇവിടെ ഗതാഗതതടസം നീക്കം ചെയ്ത അതേസമയമായിരുന്നു കുണ്ടറ ചോലയ്ക്ക് സമീപം മരം കടപുഴകി വീണത്. മണ്ണ് ഉൾപ്പടെ റോഡിലേക്ക് വീണതിനെ തുടർന്നാണ് ഗതാഗതം സ്തംഭിച്ചത്. തുടർന്ന് ജെസിബിയുടെ സഹായത്തോടെ മണ്ണും മരവും നീക്കം ചെയ്താണ് യാത്ര സുഗമമാക്കിയത്. രണ്ടരമണിക്കൂറോളം സമയമാണ് കഴിഞ്ഞദിവസം നെല്ലിയാമ്പതി മേഖലയിൽ ഗതാഗത തടസം അനുഭവപ്പെട്ടത്. നിരവധി സഞ്ചാരികളാണ് വഴിയിൽ കുടുങ്ങിയത്. ഇരുന്നൂറോളം വാഹനങ്ങളും കെഎസ്ആർടിസി, സ്വകാര്യ ബസ് ഉൾപ്പടെയുള്ളവയും പെരുവഴിയിലായി. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനായി വൈകി. വൈകീട്ട് 6.45 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പടം: നെല്ലിയാമ്പതി റോഡിൽ വീണ മരം പൊതുപ്രവർത്തകനായ പി.ഒ. ജോസഫിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും നേതൃതത്തിൽ മുറിച്ച് നീക്കം ചെയ്യുന്നു.