
മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളം കെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്‍തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയത് ബംഗാളിലെ പശ്ചിമ കല്‍കത്തയില്‍ നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിൽ മൊബൈലിൽ ബംഗാളി പാട്ട് ഉച്ചത്തിൽ വച്ച് അതിന് ചുവടുവെച്ചാണ് അതിവേഗം നടീൽ നടത്തുന്നത്. ഞാറ്റടി പറിച്ച് നടീല്‍ നടത്തുന്നതിന് ഏക്കറിന് 4500 രൂപയും ഒരുനേരത്തെ ഭക്ഷണവുമാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ട് പാടത്തെ കൃഷിയിറക്കിയ എ. മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് രാവിലെ 7 മണിക്ക് തന്നെ ഇവർ ജോലിക്ക് ഇറങ്ങും. ബംഗാളി തൊഴിലാളികൾ കേരളത്തിലെ കർഷക തൊഴിലാളികളെ അപേക്ഷിച്ച് ഞാറ് നുരികൾ തമ്മിലുള്ള അകലം കൂടുമെന്ന് പരാതിയാണ് ഇവിടത്തെ കർഷകർക്കുള്ളത്. ആയതിനാൽ ബഹുഭൂരിപക്ഷം കർഷകരും നടീൽ നടത്തുന്നതിനു മുമ്പ് അകലം കുറച്ച് നടണം എന്ന വ്യവസ്ഥ മുൻകൂട്ടി പറഞ്ഞ് നെൽപ്പാടത്ത് ചെടികൾ തമ്മിലുള്ള അകലം കാണിച്ചുകൊടുത്തശേഷമാണ് അതിഥി തൊഴിലാളികളെ കൊണ്ട് നടീൽ നടത്തിക്കുന്നത്. ഏജന്റ്മാർ മുഖേന എത്തിയ അതിഥി തൊഴിലാളികൾ പോത്തുണ്ടി അകമ്പാടത്ത് വീട് വാടകയ്ക്ക് എടുത്താണ് വിവിധ ഇടങ്ങളിലേക്ക് ജോലിക്ക് പോകുന്നത്. ഇക്കുറി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ബഹുഭൂരിപക്ഷം കൃഷിയിടങ്ങളിലും കര്‍ഷകര്‍ ഞാറ്റടി കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീല്‍ ആരംഭിക്കുകയായിരുന്നു. ഉമ ഇനത്തിൽ പെട്ട നെൽവിത്താണ് ഞാറ്റടിക്കായി തയ്യാറാക്കിയത്. മഴ ശക്തമാകുമ്പോഴേക്കും നടീല്‍ പൂര്‍ത്തിയായാല്‍ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ.