നിർമ്മാണം തുടങ്ങി ഏഴ് വർഷമായിട്ടും നെന്മാറ പഞ്ചായത്ത് കല്യാണമണ്ഡപം യാഥാർത്ഥ്യമായില്ല! കല്യാണമണ്ഡപത്തിനായി ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു…👇

നെന്മാറ പഞ്ചായത്ത് കല്യാണ മണ്ഡപവും തിയേറ്റർ കെട്ടിട നിർമാണവും വർഷങ്ങളായി പണിതീരാതെ കിടക്കുകയാണ്. നെന്മാറ പഞ്ചായത്തും എംഎൽഎയും സാങ്കേതിക കാരണങ്ങൾ നിരത്തുന്നുണ്ടെങ്കിലും നിർമ്മാണ പ്രവർത്തി വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു. കെ.ബാബു എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 3.35കോടി രൂപയിൽ ആദ്യഘട്ടമായി അനുവദിച്ച 2 കോടി രൂപയുടെ പ്രവൃത്തി പൂർത്തിയായെങ്കിലും അടുത്ത ഘട്ടമായി അനുവദിച്ച ഒരു കോടി രൂപയുടെ കരാർ നടപടികൾ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നിലച്ചത്. നാലുനില വരെ ഉയർത്താൻ കഴിയുന്നവിധം 62 തൂണുകളിലുള്ള നിർമാണമാണ് നടന്നുവന്നത്. 500 പേർക്ക് ഇരിക്കാവുന്ന10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന കെട്ടിടത്തിൽ രണ്ടാംനിലയിൽ കല്യാണ മണ്ഡപം കൂടാതെ താമസിക്കാനുള്ള മുറികളും മുകൾ ഭാഗത്ത് മിനി തിയേറ്ററുകളും അടങ്ങിയതാണ് പദ്ധതി.
കുറഞ്ഞ നിരക്കിൽ പഞ്ചായത്ത് വക കല്യാണമണ്ഡപം എന്ന പ്രദേശവാസികളുടെ പ്രതീക്ഷയാണ് വർഷങ്ങളായിട്ടും മുന്നോട്ടുപോകാതെ കിടക്കുന്നത്.
ഭക്ഷണപ്പുരയും അടുക്കളയും ഹാളുകളുടെ നിർമാണത്തിന്റെയും അവസാനഘട്ടത്തിൽ ആയിരിക്കുമ്പോഴാണ് പണി നിലച്ചത്.
2022 വരെയാണ് നിർമ്മാണ കാലാവധി കാലാവധി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി കാര്യമായ ജോലികൾ ഒന്നും മുന്നോട്ടു പോയില്ല. നിർമ്മാണ സാമഗ്രികളുടെ വില കൂടിയതനുസരിച്ച് പുതുക്കിയ നിരക്കിൽ എസ്റ്റിമേറ്റ് തയ്യാറാക്കി തുക വർദ്ധിപ്പിച്ചു നൽകിയാൽ മാത്രമേ നിർമാണം പൂർത്തിയാക്കാനാകുയെന്ന് നിർമ്മാണ കരാറുകാരുടെ ആളുകൾ പറയുന്നു. നെന്മാറ പ‍ഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വക്കാവ് റോഡിൽ 55 സെന്റ് സ്ഥലത്തുണ്ടായിരുന്ന പഴയ പഞ്ചായത്ത് കല്യാണ മണ്ഡപം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്. കല്യാണമണ്ഡപം പൊളിച്ചു നീക്കിയിട്ട് 12 വർഷത്തിലേറെ ആയിട്ടും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഇനിയും അറുതി ആയിട്ടില്ല. നെന്മാറ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എംഎൽഎയും ഭരണ പ്രതിപക്ഷ പാർട്ടികളായതാണ് പ്രതിസന്ധിയിൽ ആവാൻ കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.