നെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി..

നെല്ലിയാമ്പതിയുടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ നിലവിലുള്ള ലൈനുകൾക്ക് പകരം 33 കെവിയുടെ ടവർ ലൈൻ നിർമ്മിക്കാൻ കെഎസ്ഇബി അധികൃതർ പരിശോധനയും സർവ്വേയും നടത്തി. നിലവിൽ കൊല്ലങ്കോട് നിന്ന് സീതാർകുണ്ട് വഴിയാണ് പുലയംപാറ ഊത്തുകുഴി റോഡിലെ പവർ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത്. നെല്ലിയാമ്പതിയിലേക്ക് നിലവിൽ സിമന്റ്, മരം ഉപയോഗിച്ചുള്ള ഹൈടെൻഷൻ ലൈൻ മുഖേനയാണ് വൈദ്യുതി എത്തിക്കുന്നത്.

കെഎസ്ഇബി പാലക്കാട് സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനിയർ രഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിയാമ്പതിയിൽ എത്തി തടസ്സമില്ലാതെ വൈദ്യുതി എത്തിക്കുന്നതിനായി ഹൈടെൻഷൻ ടവർലൈൻ സ്ഥാപിക്കുന്നതിനായി പ്രാഥമിക സാധ്യതകൾ പരിശോധിച്ചത്. സീതാർകുണ്ട് വ്യൂ പോയ്ന്റ് ഭാഗത്തുനിന്നും താഴ്ഭാഗത്തേക്കുള്ള ചരിവ് സംഘം സന്ദർശിച്ച് വിലയിരുത്തി. ജിപിഎസ്സ് മുഖനേ സ്ഥലം പരിശോധന നടത്തി. തുടർന്ന് ഡ്രോൺ മുഖനേ
പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു. സബ് എഞ്ചിനിയർമാരായ അനിഷ്, ശരത്ത്, വർക്കർ ആന്റണി, തൊഴിലാളികളായ ബിനു, രാഹുൽ എന്നിവരും സംഘത്തോടൊപ്പം അനുഗമിച്ചിരുന്നു.

വനമേഖലയിലൂടെ വരുന്ന വൈദ്യുതി ലൈനിൽ പലപ്പോഴും മരങ്ങൾ കടപുഴകിയും മരക്കൊമ്പുകൾ വീണു നെല്ലിയാമ്പതിയിലേക്ക് വൈദ്യുതി തടസ്സം പതിവാണ്. റോഡ് ഗതാഗത സൗകര്യം ഇല്ലാത്ത വനമേഖലയിലൂടെ വരുന്ന വൈദ്യുതി ലൈനിലെ പ്രശ്നം പരിഹരിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് പലപ്പോഴും ദിവസങ്ങൾ എടുക്കാറുണ്ട്.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ വൈദ്യുതി തടസ്സം മേഖലയിലെ തൊഴിലാളികൾക്കും റിസോർട്ടുകൾക്കും ഹോട്ടൽ, വ്യാപാരസ്ഥാപനങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാരികൾ, കുടിവെള്ളം തുടങ്ങി വൈദ്യുതി തകരാർ ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിലവിലെ സാധാരണ ഹൈടെൻഷൻ വൈദ്യുതി ലൈൻ മാറ്റി ഉയരം കൂടിയ ടവർ ലൈൻ സ്ഥാപിക്കണമെന്ന് ആവശ്യം വർഷങ്ങളായി നെല്ലിയാമ്പതിയിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. വനമേഖലയിലൂടെ ടവർ ലൈൻ സ്ഥാപിക്കുന്നതിന് കെ. എസ്. ഇ. ബി. വനംവകുപ്പിന് കത്ത് നൽകിയെങ്കിലും അനുമതി നൽകിയിരുന്നില്ല. വനമേഖലയിലൂടെ പുതിയ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിന് അനുമതിക്കായി ലൈൻ വലിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്കെച്ചും വഴിയും പ്രത്യേകം വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിന് അനുമതി നൽകേണ്ട ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയ നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് സെക്രട്ടറി വി.എസ്. പ്രസാദും സംഘത്തിന്റെ കൂടെയുണ്ടായിരുന്നു. മേഖലയിലെ പല സംഘടനകളും നെന്മാറ വനം ഡിവിഷൻ ഓഫീസിലും കെഎസ്ഇബി അധികൃതർക്കും നിവേദനം നൽകിയിരുന്നു.