
നെന്മാറ കരിമ്പാറ കൽച്ചാടി മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നാശിപ്പിച്ചു. അബ്രഹാം പുതുശ്ശേരിയുടെ 16 റബ്ബർ മരങ്ങളിലെ മഴമറയും ചിരട്ടകളും ചിരട്ടതാങ്ങുന്ന കമ്പികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൂന്ന് റബ്ബർ മരങ്ങൾ കാട്ടാന തിരക്കിയതിനെ തുടർന്ന് ചരിഞ്ഞു. പണ്ടിക്കുടി എൽദോസിന്റെ 9 കമുകുകൾ നിരവധി കമുകിൻ തൈകൾ എന്നിവ നശിപ്പിച്ചു. കോപ്പം കുളമ്പ് സ്വദേശി മണിയുടെ ആറ് കമുകുകളും നശിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ കൃഷിയിടത്തിൽ തലങ്ങും വിലങ്ങും നടന്ന് മിക്ക സ്ഥലങ്ങളും ചളിക്കുളം ആക്കിയിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങളിലെ താമസക്കാർ ജീവൻ ഭയന്ന് താമസം മാറിയതോടെയാണ് സന്ധ്യായാൽ കൃഷിയിടങ്ങളിൽ കാട്ടാനകൾ വിഹാരം ആരംഭിച്ചത്. കഴിഞ്ഞദിവസം കൽച്ചാടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പൂഞ്ചേരിയിലും കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു. നെല്ലിയാമ്പതി വനമേഖലയിൽ നിന്ന് എത്തുന്ന കാട്ടാനകൾ മൂന്നും നാലും അടങ്ങുന്ന ചെറു സംഘങ്ങളായി പിരിഞ്ഞ് സമീപസ്ഥലങ്ങളായ കരിമ്പാറ, നിരങ്ങൻ പാറ, കൽച്ചാടി, പൂഞ്ചേരി, ചള്ള, ഓവുപാറ, ഒലിപ്പറ മേഖലകളിലായി ദിവസങ്ങൾ ഇടവിട്ട് കൃഷിനാശം വരുത്തുന്നത് പതിവായിരിക്കുകയാണ്. ഒരു പ്രദേശത്ത് വനം ജീവനക്കാർ പടക്കം പൊട്ടിച്ച് അകറ്റാൻ ശ്രമിച്ചാൽ അടുത്ത രാത്രി ഒന്നോ രണ്ടോ കിലോമീറ്റർ അകലെ മറ്റൊരു പ്രദേശത്ത് ഇറങ്ങുന്ന സ്ഥിതിയാണ്.