കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന, കൃഷി നാശം തുടരുന്നു.. ഒരേ കൃഷിയിടത്തിൽ അഞ്ചാം തവണ👇

നെന്മാറ കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന ഇറങ്ങി തെങ്ങിൻ തോട്ടത്തിൽ വ്യാപകനാശം വരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്റെ പൂഞ്ചേരിയിലുള്ള കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി കാട്ടാന ഇറങ്ങി അഞ്ചുതെങ്ങുകൾ നശിപ്പിച്ചു. കായ്ച്ചു തുടങ്ങിയ ഏഴോളം വർഷം പ്രായമുള്ള ഗംഗബോണ്ടം ഇനത്തിൽപ്പെട്ട അത്യുല്പാദനശേഷിയുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകൾ കൂടാതെ ഇതേ കൃഷിയിടത്തിലുള്ള ഫലവൃക്ഷങ്ങൾ, കമുകിൻതൈകൾ, കമ്പിവേലി എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സുമാർ 35000 രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ ഈ കൃഷിയിടത്തിൽ അഞ്ചാം തവണയാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയായും തെങ്ങുകൾ നശിപ്പിക്കുന്നത്. ഇതുവരെ 35 തെങ്ങുകൾ ഈ കർഷകന്റെ മാത്രം മേഖലയിൽ നശിപ്പിച്ചിട്ടുണ്ട്. കൽച്ചാടി, ചള്ള മേഖലയിലെ അഞ്ചോളം കർഷകരുടെ കൃഷിയിടങ്ങൾ കടന്നാണ് കാട്ടാന ഈ കൃഷിയിടത്തിൽ എത്തിയത്. സ്ഥിരമായി വന്യമൃഗ ശല്യം മേഖലയിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലുള്ളതിനാൽ പലരും വനമേഖലയിൽ നിന്ന് താമസം മാറിയതോടെ സന്ധ്യയായാൽ മേഖലയിൽ ആന, പുലി, കാട്ടുപന്നി, മാൻ തുടങ്ങിയവ വനമേഖലയിൽ നിന്ന് ഏറെ അകലെയുള്ള പ്രദേശങ്ങളിലും എത്തി കൃഷിനാശം വരുത്തുന്നത് പതിവാണ്. വനമേഖലയോട് ചേർന്നുള്ള വനം വകുപ്പിന്റെ സൗരോർജ്ജ വേലി പ്രവർത്തനക്ഷമല്ലെന്ന് മേഖലയിലെ കർഷകർ പരാതി പറഞ്ഞു. നബാർഡ് ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച തൂക്കുവേലിയുടെ നിർമ്മാണവും മേഖലയിൽ ഇഴഞ്ഞു നീങ്ങുന്നതിനാൽ വളരെ ചുരുക്കം ദൂരം മാത്രമാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായിരിക്കുന്നതെന്ന് കർഷകർ പരാതി പറഞ്ഞു.