
കരിമ്പാറ തളിപ്പാടത്ത് ചൊവ്വാഴ്ച പുലർച്ചെ കാട്ടാന ഇറങ്ങി. റോഡരികിലെ വാഴകളും സമീപത്തെ കള്ളുഷാപ്പിനോട് ചേർന്ന വാഴകളും തിന്നു നശിപ്പിച്ചു. തളിപ്പാടത്ത് കാട്ടാന ഇറങ്ങിയതോടെ കരിമ്പാറ തളിപ്പാടം ചാത്തമംഗലം മേഖലയിലെ പ്രഭാത സവാരിക്കാരാണ് ഭീതിയിലായത്. റോഡരികിലെ വാഴ തിന്നുന്നതിന് 50 മീറ്റർ അപ്പുറത്ത് നിരവധി വീടുകൾ ഉള്ള സ്ഥലമാണ്. അതിരാവിലെ നടക്കാൻ ഇറങ്ങിയവരും വാഹന യാത്രക്കാരുമാണ് മോഴയാന നെന്മാറ കരിമ്പാറ റോഡ് അരികിൽ വാഴ തിന്നുന്നത് കണ്ടത്. വാഹന യാത്രക്കാരനായ സിദ്ദീഖ് റോഡരികിൽ ആനയെ കണ്ടതോടെ പ്രഭാത സഞ്ചാരികളെയും അതുവഴി വന്ന വാഹന യാത്രക്കാരെയും ആനയുടെ മുന്നിൽ പെടാതെ മുന്നറിയിപ്പ് നൽകി. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് 5.30ന് വനംവാച്ചർമാർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന സമീപത്തെ വനമേഖലയിലേക്ക് കയറാൻ കൂട്ടാക്കിയില്ല. മാട്ടായി, പോത്തുണ്ടി ദിശയിലെ കനാൽ ബണ്ട് റോഡിലൂടെ ഓടിയെങ്കിലും അല്പ ദൂരത്തിനു ശേഷം ആന വാച്ചർമാർക്ക് നേരെ തിരിഞ്ഞ് തളിപ്പാടം കള്ള് ഷാപ്പിനു മുന്നിലേക്ക് തിരികെ വന്നു.
