സംസ്ഥാന ബജറ്റ്; മുഖ്യ ലക്ഷ്യം പ്രതിസന്ധി മറികടക്കൽ
?️2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിങ്കളാഴ്ച അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെങ്കിലും സാധാരണക്കാരെ ബാധിക്കാതെയുള്ള നടപടികൾക്കാണ് സർക്കാർ ആലോചിക്കുന്നത്. രാവിലെ ഒമ്പതിന് നിയമസഭയിൽ ബജറ്റ് പ്രസംഗം ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമ പെന്‍ഷനിൽ നേരിയ വർധന സർക്കാർ പരിഗണിക്കുന്നുണ്ട്. പെന്‍ഷന്‍ തുക കൂട്ടണമെന്ന സമ്മര്‍ദം സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നും ധനവകുപ്പിന് മേലുണ്ടായിരുന്നു. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചില്ലെങ്കിൽ ഇപ്പോള്‍ വിതരണം ചെയ്യുന്ന 1,600 രൂപ കൃത്യമായി നല്‍കാനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിണറായിയുടെ സമരത്തിന് ഖാർഗെയ്ക്ക് ക്ഷണം
?️കേന്ദ്ര സര്‍ക്കാര്‍ കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്നാരോപിച്ച് ഈ മാസം 8ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തുന്ന സമരത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ക്ഷണം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഒന്നിച്ചുള്ള സമരത്തിന് തയാറല്ലെന്ന നിലപാടില്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ സമരത്തിലേക്ക് ക്ഷണിച്ചത്. സമരത്തിന് പിന്തുണയുമായി വിവിധ ദേശീയ നേതാക്കള്‍ എത്തുമെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ സമരത്തിന് പങ്കെടുക്കാന്‍ സാധ്യതയില്ല.
സ്ഥാനാർഥി പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി
?️വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ മുരളീധരൻ, പാലക്കാട് സി. കൃഷ്ണകുമാർ എന്നിവർ സ്ഥാനാർഥികളാവും.
ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റുന്നു
?️ഹൈക്കോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി.ഇതിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന 17ന് നടക്കും.
അപൂർവരോഗ പരിചരണത്തിന് കേരളത്തിന്‍റെ ‘കെയർ’
?️അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ (KARe – Kerala Against Rare Diseases) എന്ന പേരില്‍ സമഗ്ര പദ്ധതിയുമായി കേരളം.രോഗങ്ങള്‍ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, ചികിത്സകള്‍ ലഭ്യമായ സാഹചര്യങ്ങളില്‍ അവ ലഭ്യമാക്കാനും, മരുന്നുകള്‍ കൂടാതെ സാധ്യമായ തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പ് വരുത്തുക, മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കോട്ടയം സീറ്റ്: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ തർക്കം രൂക്ഷം
?️കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം രൂക്ഷം.ഇടുക്കിയില്‍ നിന്ന് അഞ്ചു തവണ നിരാകരിച്ചവരെ കോട്ടയത്ത് പ്രതിഷ്ഠിക്കാനാണ് ശ്രമമെങ്കിൽ അത് അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. മാണി ഗ്രൂപ്പിന്‍റെ പേരില്‍ യുഡിഎഫ് നല്‍കുന്ന സീറ്റിലേയ്ക്ക് പഴയ മാണി ഗ്രൂപ്പുകാരെ തന്നെ പരിഗണിക്കണമെന്നും ആവശ്യമുയരുന്നു. പാര്‍ട്ടിയില്‍ ഭാരവാഹി പ്രോട്ടോക്കോള്‍ നിശ്ചയിക്കണമെന്നാണ് മോന്‍സ് വിഭാഗത്തിന്‍റെ ആവശ്യം.
സീറ്റ് തർക്കം; യുഡിഎഫ് യോഗം തിങ്കളാഴ്ച ചേരും
?️കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും നേടിയ യുഡിഎഫിന് ഇക്കുറി സീറ്റ് തർക്കം കീറാമുട്ടിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ കോട്ടയം സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മൂന്നാം സീറ്റെന്ന ആവശ്യം കടുപ്പിച്ച് മുസ്‌ലിം ലീഗും രംഗത്തെത്തിയപ്പോൾ, ഇത്തവണ പരിഗണിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് കോൺഗ്രസിന്‍റെ തൊഴിലാളി സംഘടനായായ ഐഎൻടിയുസി.ഘടക കക്ഷികളിലും കോൺഗ്രസിലുമടക്കം തർക്കം മുറുകിയതോടെ യുഡിഎഫ് ഏകോപന സമിതിയുടെ യോഗം തിരുവനന്തപുരത്ത് ചേരും.
ലോക്സഭാ തെരഞ്ഞെടുപ്പ് സാധ്യതാ പട്ടിക പുറത്തു വിട്ട് സിപിഐ
?️ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യതാ പട്ടിക പുറത്തുവിട്ട് സിപിഐ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടൻ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിട്ട് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് പോകാനാണ് സിപിഐയുടെ നീക്കം. തൃശൂരിൽ വി.എസ് സുനിൽകുമാറും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും മത്സരിച്ചേക്കും.വയനാട്ടില്‍ ആനി രാജയ്ക്കും മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സി.എ. അരുണ്‍കുമാറും സാധ്യതാ പട്ടികയിലുണ്ട്.
അരിവില വർധനയ്ക്കു കാരണം കേന്ദ്രം: മന്ത്രി ജി.ആർ. അനിൽ
?️അരിവില വർധനവിന് കാരണമാകാവുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്തിനുള്ള ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാത്തതും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളേയും വിലക്കിയതും സംസ്ഥാനത്ത് അരിയുടെ വിലക്കയറ്റത്തിന് കാരണമായി.പൊതുവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും എഫ്സിഐയുടെ പക്കലുള്ള അരിയുടേയും ഗോതമ്പിന്‍റെയും അധിക സ്റ്റോക്ക് വില്‍പന നടത്തുന്നതിനും വേണ്ടിയാണ് പൊതുവിപണി സെയിൽസ് സ്കീം (ഓംസ്) നടപ്പിലാക്കിയിട്ടുള്ളത്
മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്
?️മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ വൈകിട്ടാണ് അവിശ്വസനീയവുമായ സംഭവം നടന്നത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവ് മറുപടി നൽകി. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. വിശന്നാല്‍ ആളുകള്‍ ഭക്ഷണം വാങ്ങി നല്‍കുമെന്നിരിക്കെ എന്തിനാണ് യുവാവ് ഇത്തരമൊരു പ്രവൃത്തി ചെയ്തതിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും.
ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചത് ക്ലീഷേ ആയതിനാലെന്ന് കെ.സച്ചിദാനന്ദൻ
?️കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ക്ലീഷേ പ്രയോഗങ്ങളുണ്ടായതിനാലാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചതെന്നും അക്കാദമി തിരുത്തൽ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയാറായില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു. കമ്മറ്റിയിലെ ആരും അദ്ദേഹത്തിന്‍റെ പാട്ട് അംഗീകരിച്ചില്ല. അതിനാലാണ് പാട്ടെഴുതാൻ വേറെ ആളെ തേടിയത്. ”ബി.കെ. ഹരിനാരായണന്‍റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും.
പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
?️പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാള്‍ സത്യേന്ദ്ര സിവാളാണ് അറസ്റ്റിലായത്. ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നു ഇയാളെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഉത്തർപ്രദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ യുപി എടിഎസ് ആണ് മീററ്റില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡൽഹി മന്ത്രി അതിഷിയുടെ വസതിയിൽ ക്രൈംബ്രാഞ്ച് സംഘം
?️ഡൽഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഡൽഹി മന്ത്രി അതിക്ഷിയുടെ വസതിയിൽ. ബിജെപിയുടെ പരാതിയിൽ നോട്ടീസ് കൈമാറാനാണ് ഉദ്യോഗസ്ഥർ മന്ത്രിയുടെ വീട്ടിലെത്തിയത്. എഎപി എംഎൽഎമാരെ വിലക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന് എഎപി ആരോപിച്ചിരുന്നു. ഏഴ് എംഎൽഎമാരെ ബിജെപി സമീപിച്ചെന്നും 25 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു ആരോപണം. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് കാട്ടി എഎപിക്കെതിരേ ബിജെപി ക്രൈംബ്രാഞ്ചിൽ പരാതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം അതിഷിയുടെ വസതിയിലെത്തിയത്.
സാമ്പത്തിക ബാധ്യതയ്ക്ക് കാരണം കേരളത്തിന്‍റെ വീഴ്ച; കേന്ദ്രം സുപ്രീംകോടതിയിൽ
?️കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിന്‍റെ വീഴ്ചയാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൻ മേലുള്ള വിശദീകരണക്കുറിപ്പിലാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹർജി സംസ്ഥാന ബജറ്റിനു മുൻപായി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ധനകാര്യ കമ്മിഷൻ നൽകിയ തുകയേക്കാൾ കൂടുതൽ കേരളത്തിന് നൽകി. സംസ്ഥാനത്തിന് അർഹമായ എല്ലാം തുകയും കൈമാറിയെന്നും കുറിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു.
നമീബിയന്‍ പ്രസിഡന്‍റ് ഹാഗെ ഗിംഗോബ് അന്തരിച്ചു
?️പ്രസിഡന്‍റ് ഹാഗെ ഗിംഗോബ് (84) അന്തരിച്ചു. ആശുപത്രിയിൽ കാൻസർ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൈസ് പ്രസിഡന്‍റ് നംഗോലോ എംബുംബയാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഗിംഗോബ് തനിക്കു കാൻസർ ആണെന്ന് വെളിപ്പെടുത്തിയത്. പ്രോസ്റ്റേറ്റ് കാൻസറിനെ അതിജീവിച്ചശേഷം ഗിംഗോബ് 2015 മുതൽ പ്രസിഡന്‍റ് പദവിയിൽ സ്ഥിരമായിരുന്നു. നമീബിയയിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നതും ഗിംഗോബ് ആണ്.
“ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് ക്ലീഷേ ആയി തോന്നിയിട്ടില്ല”; ഹരിനാരായണന്‍
?️സംവിധായകനും കവിയുമായ ശ്രീകുമാരന്‍ തമ്പിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് യുവ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. അദ്ദേഹം നേരിട്ടിട്ടുള്ള മാനസിക വിഷമത്തില്‍ അദ്ദേഹത്തോട് ഒപ്പമെന്ന് ഹരിനാരായണന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താന്‍ എഴുതിയ ഏറ്റവും നല്ല വരി പോലും. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ലെന്നും ഹരിനാരായണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിൽ ഭക്ഷണത്തിനു മാത്രം ചെലവായത് 16 ലക്ഷം
?️മുഖ്യമന്ത്രി പിണറായി വിജയന്‍റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ചെലവായ പണം അനുവദിച്ച് ധനവകുപ്പ്.വിരുന്നിൽ പൗരപ്രമുഖരുടെ ഭക്ഷണത്തിനു മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണിത്.ക്രിസ്മസ് കേക്ക് നല്‍കിയതിന് 1.2 ലക്ഷം രൂപയാണ് ചെലവായത്. മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് വിരുന്ന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്.
‘അക്കാദമിക്ക് എതിരായ ഏറ്റവും വലിയ ശക്തി സച്ചിദാനന്ദനും അബൂബക്കറും ചേർന്ന അച്ചുതണ്ട് കക്ഷിയാണ്’; ശ്രീകുമാരൻ തമ്പി
?️സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനെതിരേ രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി. കെ സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ‘കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ല. പാട്ട് മാറ്റി എഴുതി നൽകാൻ ആവശ്യപ്പെട്ടുവെന്നും മാറ്റി നൽകിയപ്പോൾ നന്ദി മാത്രമായിരുന്നു മറുപടിയൊന്നും അദ്ദേഹം പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം: പരാതിപ്പെടാൻ ടോൾഫ്രീ നമ്പർ
?️ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം സംബന്ധിച്ച് ജനങ്ങൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ജനുവരി 6നാണ് ഇത് നിലവിൽ വന്നതെന്നും ഈ വർഷം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും ആന്റിബയോട്ടിക്ക് സ്മാർട്ട് ഹോസ്പിറ്റലുകളാകുമെന്നും മന്ത്രി പറഞ്ഞു. ഇ. ചന്ദ്രശേഖരന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ 2050 ഓടെ ലോകത്ത് ഒരുകോടി ആൾക്കാരെങ്കിലും മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.
ഗില്ലിന് സെഞ്ചുറി, ഇംഗ്ലണ്ടിനു ജയിക്കാൻ 399 റൺസ്
?️രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 399 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 255 റൺസിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ 143 റൺസും ചേർത്ത് ആകെ 398 റൺസിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്. വൺഡൗൺ ബാറ്റർ ശുഭ്‌മൻ ഗില്ലിന്‍റെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച ലീഡിലേക്കു നയിച്ചത്. രോഹിത് ശർമയെയും (13) യശസ്വി ജയ്സ്വാളിനെയും (17) രാവിലെ തന്നെ ഇന്ത്യക്കു നഷ്ടയമായിരുന്നു. അതിനു ശേഷം ഗില്ലും ശ്രേയസ് അയ്യരും ഭാഗ്യത്തിന്‍റെ കൂടി അകമ്പടിയോടെ 81 റൺസിന്‍റെ പാർട്ട്‌ണർഷിപ്പ് ഉയർത്തി.
ഏഷ്യാ കപ്പ് ഫുട്ബോൾ: ജപ്പാനെ തോൽപ്പിച്ച് ഇറാൻ സെമിയിൽ
?️ഇഞ്ചുറി ടൈമിൽ പിറന്ന ഒരൊറ്റ പെനൽറ്റി ഗോളിൽ ഇറാൻ – ജപ്പാൻ മത്സരത്തിന്‍റെ ഫലം നിർണയിച്ചു. ജപ്പാനെ മറികടന്ന് ഏഷ്യ കപ്പ് ഫുട്ബോൾ സെമി ഫൈനലിലേക്ക് മുന്നേറിയത് ഇറാൻ. ആദ്യ പകുതിയില്‍ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാന്‍ അവസാന 45 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വി ചോദിച്ചു വാങ്ങിയത്.