അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് 13 വർഷത്തിനു ശേഷം പിടിയില്‍

തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് അറസ്റ്റില്‍. പ്രതി സവാദിനെ കണ്ണൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്.  സംഭവത്തിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടികൂടുന്നത്. 

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. 

കഴിഞ്ഞ ദിവസം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അധ്യാപകന്റെ കൈപ്പത്തി മഴു കൊണ്ട് വെട്ടിമാറ്റിയത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അശമന്നൂര്‍ ഓടക്കാലി സ്വദേശിയായ സവാദാണ്. മഴുവും കൊണ്ട് സവാദ് രക്ഷപ്പെടുകയായിരുന്നു. സവാദിനെ ഇന്നു വൈകീട്ടോടെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.