സേലം-കൊച്ചി ദേശീയപാത 544ൽ പാലക്കാടിനും ചാലക്കുടിക്കും ഇടയിൽ 11 അടിപ്പാതകൾ (വി.യു.പി.) നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച കാസർഗോഡ് നടത്തുന്ന, സംസ്ഥാനത്തെ വിവിധ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അടിപ്പാതകളുടെ ഔപചാരിക നിർമ്മാണോദ്ഘാടനം പ്രഖ്യാപിക്കും. 525.79 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴ് കമ്പനികളാണ് മത്സരാധിഷ്ഠിത ദർഘാസ് നടപടിയിൽ പങ്കെടുത്തത്.
പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അടിപ്പാതകൾ വരിക. ഉയരം കൂടിയ വലിയ വാഹനങ്ങൾക്ക് അടിയിലൂടെ പോകാവുന്ന മേൽപ്പാലങ്ങളല്ല ഇവിടങ്ങളിൽ നിർമ്മിക്കുക. ദേശീയപാതയുടെ അടിയിലൂടെ ട്രക്കുകളും കണ്ടെയ്നറുകളും ഒഴികെയുള്ള വാഹനങ്ങൾക്ക് പാതമുറിച്ച് കടക്കാനും സർവ്വീസ് റോഡിലേക്ക് പ്രവേശിക്കാനും കഴിയുന്ന അടിപ്പാതകളായിരിക്കും ഇവ. ആവശ്യമായ പുതിയ സർവ്വീസ് റോഡുകളും ഇതിനൊപ്പം നിർമ്മിക്കും. 18 മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാത ആറുവരിയാക്കുന്നതിനുള്ള സർവ്വേ പൂർത്തിയായെങ്കിലും നിർമ്മാണാനുമതി ആയിട്ടില്ല. അതിനു കാത്തുനിൽക്കാതെയാണ് അടിപ്പാതകളുടെ നിർമ്മാണം ആരംഭിക്കുന്നത്. പുതുശ്ശേരി മുതൽ പാലക്കാട് മെഡിക്കൽ കോളേജ് വരെ ദേശീയ പാതയുടെ ഭാഗമായി ബൈപാസ് നിർമ്മാണത്തിനുള്ള സർവ്വേയും പൂർത്തിയായിട്ടുണ്ട്. അടിപ്പാതകൾ ആദ്യം പൂർത്തിയാക്കിയാൽ പിന്നീട് ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിനുള്ള പണി നടത്തുമ്പോൾ ഗതാഗത പ്രശ്നം പരമാവധി കുറയ്ക്കാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ.
പുതിയ അടിപ്പാതകൾ ഇവിടെ
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ ആലത്തൂർ, കുഴൽമന്ദം, പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ കാഴ്ച്ചപ്പറമ്പ്, ആലത്തൂർ-തൃശൂർ ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തിയായ വാണിയമ്പാറ, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, ആമ്പല്ലൂർ, ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് പുതിയ അടിപ്പാതകൾ വരുക.
ലക്ഷ്യം അപകടം കുറയ്ക്കുക
ദേശീയ പാത മുറിച്ചുകടക്കുമ്പോൾ കൂടുതൽ അപകടങ്ങളൾ സംഭവിച്ച സ്ഥലങ്ങൾ കറുത്ത ഇടങ്ങളായി (ബ്ലാക്ക് സ്പോട്ട്) രേഖപ്പെടുത്തിയാണ് അടിപ്പാതകൾ നിർമ്മിക്കാനുള്ള തീരുമാനം. പ്രാദേശികമായി ഈ ആവശ്യമുന്നയിച്ച് ജനകീയ സമരങ്ങളും ഉണ്ടായി. ലോക്സഭയിൽ എം.പി.മാരായ ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ് എന്നിവർ പല പ്രാവശ്യം ഇക്കാരം ഉന്നയിച്ചിരുന്നു. ദേശീയപാത സുരക്ഷാ വിഭാഗം, സംസ്ഥാന പോലീസ് വിഭാഗം എന്നിവയും പാതമുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങഴൾ കുറയ്ക്കാൻ അടിപ്പാത വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.
എം.പിമാർക്കും ക്ഷണം
വെള്ളിയാഴ്ച കാസർകോട് നടത്തുന്ന നിർമ്മാണോദ്ഘാടന പ്രഖ്യാപന ചടങ്ങിലേക്ക് അടിപ്പാത നിർമ്മാണം നടത്തുന്ന ലോകസ്ഭാ മണ്ഡലം പരിധിയിലെ എം.പിമാർക്കും ക്ഷണമുണ്ട്. രാഷ്ട്രീയമായ ഭിന്നത നോക്കാതെ വികസന കാര്യത്തിൽ മതിപ്പുളവാക്കുന്ന സമീപനമാണ് മന്ത്രി നിതിൻ ഗഡ്ഗരിയിൽ നിന്നുണ്ടായതെന്ന് ടി.എൻ. പ്രതാപൻ എം.പി. അഭിപ്രായപ്പെട്ടു. അതിലുള്ള നന്ദി അറിയിച്ച് മന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.