ദില്ലി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ ട്രക്ക് ഉമകളുടെ സംഘടനകൾ നടത്തിയ സമരം പിൻവലിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നങ്ങൾ അവസാനിച്ചെന്നും നിയമം ഉടൻ നടപ്പാക്കില്ലെന്നും ഉറപ്പ് കിട്ടിയെന്നും യോഗത്തിന് ശേഷം ട്രക്ക് ഉടമകൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് മുതൽ ജോലിക്ക് കയറാൻ ഡ്രൈവർമാർക്ക് നിർദേശം കൊടുത്തെന്നും ഉടമകൾ വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നതിന് മുൻപായി ബന്ധപ്പെട്ടവരുമായി വിശദമായി ചർച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രതികരിച്ചു. ചർച്ചകൾ തുടരാനാണ് യോഗത്തിൽ ധാരണ. പുതിയ നിയമത്തിനെതിരെ ട്രക്ക് ഉടമകളും ഡ്രൈവർമാരും നടത്തിയ സമരം പലയിടങ്ങളിലും ആക്രമാസക്തമായിരുന്നു. ആറ് സംസ്ഥാനങ്ങളെ സമരം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സമരത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് പല സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടത്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മത്സരിച്ചെത്തിയതോടെയാണ് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കുണ്ടായത്. ബിഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെ പമ്പുകളിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്.