നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല ചികിത്സക്കായി മണിക്കൂറുകൾ കാത്ത് നിന്ന് രോഗികൾ*

നെന്മാറ : മലയോരമേഖലയിലുള്ളവർ ഉൾപ്പെടെ ആശ്രയിക്കുന്ന നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്‌ടർമാരില്ലാത്തത് ചികിത്സതേടിയെത്തുന്നവർക്ക് ദുരിതമാകുന്നു. നെല്ലിയാമ്പതിയിലെ ഉൾപ്പെടെ ഏഴു പഞ്ചായത്തിലുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയായിട്ടുപോലും ഡോക്ടർമാരുടെ ഒഴിവ് നികത്തുന്നതിന് നടപടിയുണ്ടായിട്ടില്ല.പ്രതിദിനം 700-ലധികം രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. സൂപ്രണ്ട് ഉൾപ്പെടെ എട്ടു ഡോക്ട‌ർമാരും ദേശീയ ആരോഗ്യമിഷൻ വഴി മൂന്നു ഡോക്ടർമാരുമാണ് ആശുപത്രിയുടെ പ്രവർത്തനത്തിനു വേണ്ടത്. ഇതിൽ രണ്ടു ഡോക്ടർമാരുടെ കുറവാണ് പ്രവർത്തനത്തെ ബാധിക്കുന്നത്. രാത്രി ചികിത്സ നടത്തുന്ന ഡോക്‌ടർക്ക് പകൽ ഒഴിവു നൽകുന്നതോടെ ഒ.പി. പരിശോധനയ്ക്ക് മൂന്നു ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. അത്യാഹിതവിഭാഗത്തിലും ഡോക്ടറില്ലാത്ത സ്ഥിതിയാണ്. ഡോക്ട‌ർമാർ അവധിയിലാകുകയോ, യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി പോവുകയോ ചെയ്‌താൽ സ്ഥിതി കൂടൂതൽ രൂക്ഷമാകും.