വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍; അപകട മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്

പാലക്കാട്: വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍. അപകടമുണ്ടാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജി. പ്രഭാകരനാണ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒലവക്കോട് പാലത്തില്‍വച്ച്‌ പ്രഭാകരൻ സഞ്ചരിച്ച വാഹനത്തില്‍ ലോറി ഇടിപ്പിച്ചശേഷം ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഡ്രൈവര്‍ ലോറിയുമായി സ്റ്റേഷനില്‍ ഹാജരായി. അപകടമുണ്ടായതായി അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഇത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സമയത്ത് ആ ഭാഗത്ത് വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് സൂചനയുണ്ട്. ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി ജനറലുമാണ് മരിച്ച പ്രഭാകരൻ.

ശനിയാഴ്ച രാത്രി എട്ടേമുക്കാലോടെ കല്‍പ്പാത്തി പുതിയ പാലത്തില്‍ സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ പ്രഭാകരനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഞായറാഴ്ച നടക്കുന്ന കേരള ജേണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് പോകുനതിന് റെയില്‍വേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. 45 വര്‍ഷത്തോളം പാലക്കാട് ഹിന്ദുദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു. വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യാ പത്രത്തിന്റെ ലേഖകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.