ഇലക്ഷൻ കോഴ; സംഘ്പരിവാർ നേതാവ് ചൈത്രയുടെ സ്വർണവും പണവും കാറും പിടിച്ചെടുത്തു –

മംഗളൂരു: നിയമസഭാ സീറ്റിന് കോഴ വാങ്ങുകയും മറ്റ് അഴിമതികൾ നടത്തുകയും ചെയ്ത കേസിൽ സംഘ്പരിവാർ നേതാവും മാധ്യമപ്രവർത്തകയുമായ ചൈത്ര കുന്താപുരയുടെ സമ്പാദ്യങ്ങൾ പിടിച്ചെടുക്കാനാരംഭിച്ച് പൊലീസ്. ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ, കാർ എന്നിവ കണ്ടെടുത്ത ക്രൈംബ്രാഞ്ച്, ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്തവ മൂന്ന് കോടിയോളം രൂപയുടെ വസ്തുവകകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ.

ചൈത്രയുടെ പേരിലുള്ള കാർ ഭഗൽകോട്ട് ജില്ലയിലെ മുഥൂലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കാർ സുഹൃത്തും ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരനുമായ കിരൺ ഉപയോഗിച്ചുവരികയായിരുന്നു. ചൈത്രയുടേയും അറസ്റ്റിലായ ശ്രീകാന്തിന്റേയും പേരിൽ ഉഡുപ്പി ശ്രീരാമ സൊസൈറ്റിയിലെ ജോയിന്റ് അക്കൗണ്ടിൽ 1.8 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണുള്ളത്. ചൈത്രയുടെ ബന്ധു മാനേജരായ മറ്റൊരു സൊസൈറ്റിയിൽ 40 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തി.

ചൈത്രയുടെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾക്ക് 65 ലക്ഷം രൂപ വിലവരും. കൂട്ടുപ്രതി ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 45 ലക്ഷം രൂപയും പിടിച്ചെടുത്തു. അതിനിടെ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി അഭിനവ ഹാലശ്രീ സ്വാമി അരക്കോടി രൂപ ബൈന്തൂരിലെ വ്യവസായിയും വഞ്ചനാ കേസിൽ പരാതിക്കാരനുമായ ഗോവിന്ദ ബാബു പൂജാരിക്ക് തിരിച്ചു നൽകിയതായി വിവരമുണ്ട്.

ഭൂമി ഇടപാടുകൾക്ക് ചൈത്ര പണം നൽകിയതായും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതായും സൂചന ലഭിച്ച ക്രൈംബ്രാഞ്ച് സംഘം ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ചൈത്ര തന്റെ ജ്യേഷ്ഠ സഹോദരിയുടെ വീട് 15 ലക്ഷം രൂപ മുടക്കി നവീകരിച്ചു എന്നതാണ് പൊലീസിന്റെ മറ്റൊരു കണ്ടെത്തൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ
ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചൈത്രയെ ഉഡുപ്പി കൃഷ്ണമഠം പരിസരത്തു നിന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ബോധരഹിതയായ ചൈത്ര ജുഡീഷ്യൽ കസ്റ്റഡിയിൽ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.