18.09.2023
വനിതാ സംവരണ ബിൽ പാസാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ-പ്രാദേശിക പാർട്ടികൾ
?️പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ. പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗത്തിലാണ് വനിതാ സംവരണ ബില്ലിനു വേണ്ടി പാർട്ടികൾ മുന്നോട്ടു വന്നത്. ഈ സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
നിപയിൽ ആശ്വാസം!
?️സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ ഉണ്ടായിരുന്നവരുടെ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
നിപ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്
?️തിരുവനന്തപുരത്ത് നിപ രോഗബാധ എന്ന് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിനിയായ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. നിപ വൈറസ് ലക്ഷണങ്ങൾ പ്രകടപ്പിച്ച ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്.
നിപ: ഏത് സഹചര്യത്തേയും നേരിടാൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ
?️കേരളത്തിൽ ഒന്നിലധികം നിപ കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഎസ്എൽ-3 ലാബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ബിഎസ്എൽ-3 സൗകര്യമുള്ള ബസുകളും ഒരുക്കിയിട്ടുണ്ടെന്നും ഏത് സഹചര്യത്തേയും നേരിടാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് എൻഐടി പരീക്ഷകൾ മാറ്റിവച്ചു
?️നിപ നിയന്ത്രണം മുൻ നിർത്തി വരും ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(എൻഐടി). പരീക്ഷകളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കും. റെഗുലർ ക്ലാസുകളും ഒഴിവാക്കിയിട്ടുണ്ട്. സെപ്റ്റംബർ 23 വരെ ഓൺ ലൈൻ ക്ലാസുകളായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിപ നിയന്ത്രണം ലംഘിച്ച് എൻഐടിയിൽ ക്ലാസുകളും പരീക്ഷകളും നടത്തുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. കണ്ടെയ്ൻമെന്‍റ് സോണിൽ അല്ലാത്തതിനാൽ ക്ലാസുകൾ ഒഴിവാക്കാനാകില്ലെന്നായിരുന്നു എൻഐടിയുടെ വാദം.
73-ാം പിറന്നാൾ നിറവിൽ മോദി; രാജ്യത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളുമായി ബിജെപി
?️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളിനോടനുബന്ധിച്ച് 2 ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് ബിജെപി രാജ്യവാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. ഏറെ നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോൾ മൂന്നാം ഊഴം ഉറപ്പിക്കാൻ ലക്ഷ്യമിടുകയാണ് ബിജെപി. ഗാന്ധിജയന്തി ദിനമായ ഒക്‌റ്റോബര്‍ രണ്ടു വരെ 16 ദിവസം നീളുന്ന ‘സേവാ ഹി സംഘാതന്‍’ പരിപാടിയില്‍ ക്ഷേമത്തിനും സാമൂഹിക സേവനങ്ങള്‍ക്കുമാണു മുന്‍ഗണന.
ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്കില്ലെന്ന് സിപിഎം
?️പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം. പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തിൽ ഏകോപന സമിതിയിൽ സിപിഎം അംഗം ഉണ്ടാകില്ല. മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ നേതാക്കളുമാണ്. അതിന് മുകളില്‍ ഒരു സമിതി രൂപീകരിച്ചതിനോട് യോജിപ്പില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
പൊലീസ് സേവനങ്ങൾക്ക് നിരക്ക് വർധിപ്പിച്ചു
?️പൊലീസിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചതിന് പിന്നാലെ, പണം നൽകി പൊലീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്ന് ലഭിക്കേണ്ട രേഖകൾക്ക് അടക്കം ഇനി പണം നൽകണമെന്ന് സർക്കാർ ഉത്തരവിറക്കി. നായയ്ക്ക് ദിവസ വാടക 7,280 രൂപ, സിഐക്ക് 4 മണിക്കൂറിന് 3,340 രൂപ എന്നിങ്ങനെ പോകുന്നു കൾ.
‘പൊതിച്ചോറും സൈബർ കഠാരയും’
?️ഡിവൈഎഫ്ഐക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. അടുത്തിടെ വാഹനാപകടത്തിൽ പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. പൊതിച്ചോറും സൈബർ കഠാരയും എന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ്
?️കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം ചതിച്ചെന്ന് സിപിഐ. സിപിഐ നേതാക്കളായ മുൻ ബാങ്ക് ഡറക്‌ടർ ബോർഡ് അംഗങ്ങളാണ് ആരോപണവുമായി രംഗത്തെത്തിയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി.കെ. ചന്ദ്രനാണ് ബാങ്കിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഭരണസമിതി അറിയാതെ ഇയാൾ വലിയ വായ്പകൾ പാസാക്കി. പിന്നീട് മിനിറ്റ്സിൽ എഴുതി ചേർക്കുകയായിരുന്നെന്നും സിപിഐ അംഗങ്ങൾ പ്രതികരിച്ചു.
ചീറ്റ പ്രോജക്റ്റിനെ വിമർശിച്ച് വരുൺ ഗാന്ധി
?️ഇന്ത്യയുടെ അഭിമാന പ്രോജക്റ്റായി എൻഡിഎ സർക്കാർ ഉയർത്തിക്കാണിച്ച ചീറ്റാ പ്രോജക്റ്റിനെ ശക്തമായി വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് വരുൺ ഗാന്ധി എതിർപ്പ് തുറന്നു പറഞ്ഞത്. തനതായ പരിസ്ഥിതി ഉറപ്പാക്കി ഇന്ത്യയിൽ തന്നെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ വിരുദ്ധ പ്രസ്താവനയിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതി
?️ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ വിരുദ്ധ പ്രസ്താവനയിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കൾ. ബിജെപിയുടെ കെണിയിൽ വീഴരുതെന്നും വിവാദത്തിൽ നിന്ന് അകലം പാലിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ജാഗ്രത വേണമെന്നു രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളോടു നിർദേശിച്ചു. സനാതന ധർമ വിവാദത്തിൽ നടത്തുന്ന ഏതു പരാമർശവും ബിജെപിക്കു ഗുണം ചെയ്യുമെന്നു കമൽനാഥും ഭൂപേഷ് ബഘേലും മുന്നറിയിപ്പു നൽകി. അതേസമയം, ഈ വിവാദം യോഗത്തിൽ ചർച്ചയായില്ലെന്നു മുതിർന്ന നേതാവ് പി. ചിദംബരം പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണു കോൺഗ്രസിന്‍റെ പാരമ്പര്യം. ഇക്കാര്യം പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധർമ വിവാദത്തിൽ ഇടപെടാനില്ലെന്നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിദംബരം.
“ശബരി”യും ഷൊർണൂർ ഒഴിവാക്കി
?️ഹൈദരാബാദിലേക്ക് സംസ്ഥാനത്തു നിന്നുള്ള ഏക ട്രെയ്നായ “ശബരി’ എക്സ്പ്രസ് ഷൊർണൂർ ഒഴിവാക്കി വടക്കാഞ്ചേരി വഴി പോകുന്നു. ജനുവരി ഒന്നു മുതൽ പുതിയ റൂട്ട് നടപ്പാക്കാനാണ് തീരുമാനം. മലബാർ യാത്രക്കാർക്ക് തിരിച്ചടിയാണിത്. നേരത്തേ, കൊച്ചുവേളിയിൽ നിന്നും തിരിച്ചുമുള്ള ഗോരഖ്പുർ, കോർബ, ഇൻഡോർ ട്രെയ്നുകളും ഷൊർണൂർ ഒഴിവാക്കി വടക്കാഞ്ചേരി വഴി തിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു. അത് എതിർപ്പിനിടയാക്കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം – സെക്കന്തരാബാദ് ട്രെയ്നിലും ഷൊർണൂർ ഒഴിവാക്കാനുള്ള തീരുമാനം. ഈ ട്രെയ്നിൽ മിക്ക ദിവസവും മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്കല്ലാതെ ടിക്കറ്റ് കിട്ടാറില്ല. ജനറൽ ബോഗികളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
രാജ്യത്തെ 23 വിദ്യാലയങ്ങൾ സൈനിക് സ്കൂൾ പദവിയിലേക്ക്
?️കാലടി ശ്രീശാരദ വിദ്യാലയം ഉൾപ്പടെ രാജ്യത്തെ 23 സ്കൂളുകളെ സൈനിക് സ്കൂൾ പദവിയിലേക്ക് ഉയർത്താൻ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിൽ കഴക്കൂട്ടം സൈനിക് സ്കൂളിന് പുറമെ മറ്റ് രണ്ട് സൈനിക് സ്കൂൾ കൂടി അടുത്ത അധ്യയന വർഷമായ മെയ് മാസത്തിൽ നിലവിൽ വരും. സംസ്ഥാനത്തു നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണു കാലടി ശ്രീ ശാരദ സ്കൂളിനെ പ്രതിരോധമന്ത്രാലയം തെരഞ്ഞെടുത്തത്.
പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പതാക ഉയർത്തി ഉപരാഷ്ട്രപതി
?️പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തി. ലോക്സഭാ സ്പീക്കർ ഓം ബിർള, പാർലമെന്‍റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ ഹരിവൻഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പശ്ചിമ ബംഗാൾ പിസിസി പ്രസിഡന്‍റും എംപിയുമായ അധിർ ചൗധരി, രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് പ്രമോദ് തിവാരി എന്നിവരും പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുത്ത് ആശംസകളറിയിച്ചു.
‘യശോഭൂമി’
?️യശോഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യ ഇന്‍റർനാഷണൽ കൺവെൻഷൻ അൻഡ് എക്സ്പോ സെന്‍ററിന്‍റെ (IICC) ആദ്യ ഘട്ട ഉദ്ഘാടനം ഡൽഹിയിലെ ദ്വാരകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. യോശോ ഭൂമി, ജി20 ഉച്ചകോടിക്ക് കേന്ദ്രമായി സ്ഥലം എന്നിവ ഡൽഹിയെ കോൺഫറൻസ് ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യശോഭൂമി യാഥാർഥമായതോടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
റാഞ്ചി അണക്കെട്ടിൽ ചത്തു പൊങ്ങിയത് 8000 മീനുകൾ!
?️റാഞ്ചി അണക്കെട്ടിൽ 8000ത്തോളം മത്സ്യങ്ങൾ ചത്തു പൊങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച് ഫിഷറീസ് ഡിപ്പാർട്മെന്‍റ്. ജലത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞതടക്കം നിരവധി പ്രശ്നങ്ങൾ മത്സ്യങ്ങൾ ചത്തു പൊന്തുന്നതിനു കാരണമായേക്കാം. മത്സ്യങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗബാധയോ ജലം മലിനമാകുകയോ ചെയ്തതാണോ കാരണമെന്നതും അന്വേഷിക്കുമെന്ന് ജില്ലാ ഫിഷറി ഓഫിസർ അരൂപ് കുമാർ ചൗധരി വ്യക്തമാക്കി.
തെരുവു നായയുടെ നഖം മൂക്കിൽ കൊണ്ട് മരണം
?️ചെര്‍പ്പുളശ്ശേരിയില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ടോടെയാണ് മരണം. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കിൽ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിൽ നായയുടെ നഖം മുക്കിൽ കൊള്ളുകയായിരുന്നു.
വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനി അറസ്റ്റിൽ
?️പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ കൊന്നക്കുളം ഭാഗത്ത് കാളിയാനിൽ വീട്ടിൽ സിറിൻ സിബി (22) എന്നയാളെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനിയായിരുന്ന ഇയാൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.പെൺകുട്ടി കൗൺസിലിങ്ങിനിടയിൽ ഈ വിവരം പറയുകയും ചൈൽഡ് ലൈൻ മുഖാന്തരം മണിമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ശക്തമായ മഴയ്ക്ക് സാധ്യതയെ തുടർന്ന് 6 ജില്ലകളിൽ യെലോ അലർട്ട്
?️സംസ്ഥാനത്ത് ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കേന്ദ്ര കലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ഏഷ്യാകപ്പ്: ലങ്കാദഹനം പൂർണം, എട്ടാം കിരീടം സ്വന്തമാക്കി ഇന്ത്യ
?️അനായാസമായി ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരേ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 50 റൺസിൽ ഓൾഔട്ടായ ലങ്കയ്ക്കെതിരേ 6.1 ഓവറിലാണ് ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയത്. ഇന്ത്യയ്ക്കു വേണ്ടി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് ക്രീസിലെത്തിയത്. ഇഷാൻ കിഷൻ 17 പന്തിൽ മൂന്നു ഫോർ അടക്കം 23 റൺസും ശുഭ്മാൻ ഗിൽ 19 പന്തിൽ ആറ് ഫോർ അടക്കം 27 റൺസും നേടി. ഏഷ്യാ കപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ശ്രീലങ്കയുടേത്. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജാണ് ആദ്യ ഓവറുകളിൽ തന്നെ ലങ്കയെ തകർച്ചയിലേക്ക് തള്ളി വിട്ടത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5490 രൂപ
പവന് 43920 രൂപ