
സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷിക ദിനം ഇന്ന്. കണ്ണൂർ പയ്യാമ്പലത്തും കോടിയേരിയിലെ വീട്ടിലും ഉൾപ്പെടെ അനുസ്മരണ പരിപാടികൾ നടക്കും. തലശ്ശേരിയിൽ മുഖ്യമന്ത്രി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യും. പ്രത്യയശാസ്ത്ര കാർക്കശ്യം. പ്രായോഗിക രാഷ്ട്രീയ ചാതുരി. രണ്ടും സമാസമം ഉൾച്ചേർന്ന രാഷ്ട്രീയനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ.നിറചിരിയാൽ പിരിമുറക്കം നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തെപ്പോലും ലഘുവാക്കും.എതിരാളികളുടേയും സ്നേഹാദരങ്ങൾ നേടിയെടുക്കും. പാർട്ടി പ്രതിസന്ധിയിലായപ്പോഴൊക്കെ രക്ഷാദൗത്യവുമായി മുന്നിൽനിന്നു. കുടുംബത്തിന്എതിരേ ആരോപണം ഉയർന്നപ്പോൾ സെക്രട്ടറി സ്ഥാനം പോലും ത്യജിച്ചു. അങ്ങനെയും കോടിയേരി പ്രസ്ഥാനത്തിന് കവചം തീർത്തു.