സുരക്ഷയില്ലാതെ അതിഥി തൊഴിലാളികളുടെ യാത്ര..👇

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അതിഥി തൊഴിലാളികൾ ജോലിക്കായി യാത്ര നടത്തുന്നു. നിർമ്മാണ മേഖലയിലെ കോൺക്രീറ്റ് ജോലികൾക്കും, കാർഷിക മേഖലയിലെ നടീലിനും അതിഥി തൊഴിലാളികൾ യാത്രചെയ്യുന്നത് ഇരിപ്പിടം പോലും ഇല്ലാത്ത തുറന്ന പെട്ടി ഓട്ടോറിക്ഷകളിൽ. താമസസ്ഥലത്തു നിന്നും അതിരാവിലെ പുറപ്പെടുന്നവർ സ്ഥിരമായി പെട്ടി ഓട്ടോറിക്ഷ പോലെയുള്ളവയാണ് ഉപയോഗിക്കുന്നത്. പിടിച്ചിരിക്കാൻ യാതൊരു സൗകര്യമില്ലാത്ത പിൻവാതിലിൽ പോലും തിക്കി തിരക്കി യാത്ര ചെയ്യുന്നത് വഴിയാത്രക്കാരിലും ഭീതി ഉണ്ടാക്കുന്നു. കുഴികളും വളവും ചെരിവുമുള്ള റോഡുകളിൽ അതിവേഗം വാഹനത്തിൽ യാത്ര ചെയ്യുന്നത് അപകടഭീതി ഉളവാക്കുന്നു. അത്യാവശ്യഘട്ടത്തിൽ ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പിടിച്ചിരിക്കാനും നിൽക്കാനുമായി വാഹനത്തിൽ കയറെങ്കിലും കെട്ടി യാത്ര ചെയ്യാൻ അധികൃതർ പ്രേരിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാമെന്ന് സൗകര്യം കണക്കിലെടുത്താണ് അതിഥി തൊഴിലാളികൾ പണിക്കു പോകാനും തിരിച്ചുവരാനും പെട്ടി ഓട്ടോ പോലുള്ള വാഹനങ്ങളെ ആശ്രയിക്കുന്നത്. വാഹനങ്ങൾ കുഴിയിലും മറ്റും പെട്ട് വശങ്ങളിൽ ഇരിക്കുന്നവർ ഉയർന്നു ചാടുന്നതിനാൽ പിറകിൽ വരുന്ന വാഹനക്കാർ മറികടക്കാൻ പോലും പേടിച്ച് കരുതലോടെയാണ് ഇതുമൂലം യാത്ര ചെയ്യേണ്ടി വരുന്നത്. വാഹനത്തിനകത്ത് അതിഥി തൊഴിലാളികൾ ആയതിനാൽ ചരിയാനുള്ള സാധ്യതകൾ കണക്കിലെടുത്ത് റോഡരികിലേക്ക് മാറ്റി പിന്നാലെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തതും മറ്റു വാഹന യാത്രക്കാർ ഇവരെ ചീത്ത വിളിക്കാനും വഴിയൊരുക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യാനുള്ള നിർദ്ദേശം അധികൃതർ ഇവർക്ക് നൽകണമെന്നും ആവശ്യമായിരിക്കുന്നു.